വംശവെറിയുടെ യൂറോപ്പ്യന്‍ ചരിത്ര വര്‍ത്തമാനങ്ങള്‍.







റഷ്യ-ഉക്രൈന്‍ യുദ്ധം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത് കുറിക്കുന്ന സമയം 25 ലക്ഷത്തിലധികം ജനങ്ങള്‍ അഭയാര്‍ത്ഥികളായി ഉക്രൈന്‍ വിട്ടിട്ടുണ്ട്. പശ്ചിമേഷ്യയില്‍ നിന്നും വടക്കെ അമേരിക്കയില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ആദ്യം മടിച്ചു നിന്ന പോളണ്ട്, ഇവരെ കൈനീട്ടി സ്വീകരിച്ചു. കെല്ലി കോബിയെല്ല എന്ന എന്‍.ബി.സി (N.B.C) ന്യൂസ് ലേഖകന്‍ ഇതിന്റെ കാരണം വിശദമാക്കുന്നു. 'വ്യക്തമായി പറഞ്ഞാല്‍, അവര്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളല്ല, ഉക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ്, അവര്‍ ക്രിസ്ത്യാനികളാണ്, വെളുത്തവരാണ,് നമ്മോട് സാമ്യമുള്ളവരാണ്.' വര്‍ഗീയതയുടേയും വംശീയതയുടേയും ഭാഷ്യം നിറഞ്ഞ ഈ സ്വരങ്ങളില്‍ നിന്ന് വര്‍ഗീയത എത്രത്തോളം യൂറോപ്പിനെ വേട്ടയാടുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.


ദേശവംശപരമായി തങ്ങള്‍ ശ്രേഷ്ഠരാണെന്നുള്ള ചിന്താഗതിയോടു കൂടിയ ഒരു വ്യക്തിയോട്, സമൂഹത്തോട്, ഒരു വംശത്തോട് മറ്റൊരു വ്യക്തിയോ സമൂഹമോ പ്രകടിപ്പിക്കുന്ന എതിര്‍പ്പ്, വിവേചനം, മുന്‍വിധിയോടു കൂടിയ പെരുമാറ്റം തുടങ്ങീയവയെല്ലാം ഒരു വര്‍ഗീയ-വംശീയ അധിക്ഷേപത്തിന് കീഴില്‍ കൊണ്ടുവരാം. ഇത്തരത്തില്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ അധികവും ഒരു പ്രത്യേക മത വിഭാഗത്തേയോ ഒരു വംശത്തേയോ ലക്ഷ്യം വെച്ചുള്ള കുത്സിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങീട്ട് ഒരു നൂറ്റാണ്ടിലധികം പിന്നിട്ടിട്ടുണ്ട്.


വര്‍ണവെറിയും അടിമക്കച്ചവടമൊക്കെ 20-ാം നൂറ്റാണ്ടിന്റെ മധ്യം വരെ നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിഭാസമായ കോളനിവല്‍കരണത്തിന്റെ മുഖമുദ്രയായിരുന്നു. പാശ്ചാത്യ ലോകത്തെ വ്യപാര-രാഷ്ട്രീയ ശക്തികള്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ ഭൂപ്രദേശങ്ങള്‍ കച്ചവടവഴിയും ആയുധഭലം കൊണ്ടും പിടിച്ചടക്കി ജനങ്ങള്‍ക്കെതിരെ കടുത്ത ചൂഷണം അഴിച്ചുവിട്ടു. എല്ലാം അവരുടെ വരുതിയിലാക്കി. സൂര്യനസ്ഥമിക്കാത്ത സാമ്രാജ്യത്തിന്റെ അസഹ്യമായ ഉപദ്രവങ്ങള്‍ കാരണം ജനരോഷം ആളിക്കത്തുകയും ഏഷ്യയിലേയും ആഫ്രിക്കയിലേയും രാജ്യങ്ങള്‍ ഓരോന്നോരോന്നായി സ്വതന്ത്രമാവാന്‍ തുടങ്ങി. ദേശിയത കേവലം വൈകാരികവും അക്രമസക്തവുമായപ്പോള്‍, അത് ഹിറ്റലറുടേയും മുസോളനിയുടേയും രൂപം പ്രാപിച്ചു. 


നാസി ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടത്തിയ ജൂത കൂട്ടക്കൊല വര്‍ണ വെറിയും അശുദ്ധ രക്തത്തിന്റെയും വംശീയതയുടേയും പേരിലായിരുന്നു. ജൂതരെ വംശീയമായി അധിക്ഷേപിച്ച് കൊണ്ടും ആക്ഷേപഹാസ്യങ്ങള്‍ എറിഞ്ഞ് കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച ഒരു സറ്റൈറിക് മാസിക ''ദെര്‍ സ്റ്റേമര്‍'' അവിടെ പ്രവര്‍ത്തിച്ചിരുന്നു. 1923 ല്‍ പ്രവര്‍ത്തനമാരംഭിച്ച് രണ്ടാം ലോകമഹായുദ്ധത്തോടെ അവസാനിച്ച ഈ മാസിക, ആന്റി സെമിറ്റിക് പത്രപ്രവര്‍ത്തകനും നാസി  പ്രോപഗണ്ട വിഭാഗത്തിലെ മുതിര്‍ന്ന നേതാവായിരുന്ന ''ജൂലിയസ് സ്‌ട്രെയ്ഷര്‍'' ആയിരുന്നു ഇതിന്റെ എഡിറ്റര്‍. ഇത്തരത്തില്‍, ജൂത വിരുദ്ധ വംശീയതയെ സ്വഭാവികവും പൊതുവായതുമാക്കി തീര്‍ക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തെ 1945-46 കാലഘട്ടത്തിലെ ന്യൂറന്‍ബര്‍ഗ് വിചാരണയില്‍ തൂക്കിലേറ്റി.  പിന്നീട്, രണ്ടാം ലോകമഹായുദ്ധ ശേഷം, ആന്റി സെമിറ്റിസം അഥവാ ജൂത വിരുദ്ധ യൂറോപ്പില്‍ ഉടനീളം കഠിനശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കുകയായിരുന്നു. എന്നാല്‍ ഇതേ സമയം, സമാന രീതിയില്‍, ഇസ്‌ലാമിക പ്രത്യശാസ്ത്രത്തെ വിമര്‍ശിക്കുന്നതും അപഹാസ്യപ്പെടുത്തുന്നതും മുസ്‌ലിംകളെ ഹിംസാത്മകമായ അവരവല്‍ക്കരിക്കലും ആവിശ്കാര സ്വാതന്ത്ര്യമാക്കുകയായിരുന്നു യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. ചുരുക്കത്തില്‍, യൂറോപ്യന്‍ സംസ്‌കാര ശൈലിയോട് വിഭിന്നമായി നില്‍ക്കുന്ന തദ്ദേശീയ ജനതയോടും ജൂത-ഇസ്‌ലാമിക സമൂഹത്തോടും ആഫ്രിക്കന്‍ മനുഷ്യരോടും അവരവല്‍കരണ മനോഭാവമാണ് യുറോപ്പ് സ്വീകരിക്കുന്നത്. 


'ഇസ്‌ലാം ഒരു ആഗോള പ്രതിസന്ധിയാണ്' എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണിന്റെ 2015-ലുള്ള ഇസ്‌ലാമോഫോബിക് പ്രസ്താവന ഫ്രാന്‍സും മുസ്‌ലിം രാഷ്ട്രങ്ങളും, ഫ്രാന്‍സും തുര്‍ക്കിയും തമ്മിലുള്ള വാണിജ്യ നയതന്ത്ര ബന്ധങ്ങളേയടകം ബാധിച്ചിരിക്കുന്നു. ഇതിനു മുമ്പ് പ്രവാചകന്‍ മുഹമ്മദ് (സ്വ) യെ അപകീര്‍ത്തിപ്പെടുത്തുന്ന ആക്ഷേപഹാസ്യ മാസിക ''ഷാര്‍ലി ഹെബ്ദോ'' പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍, ക്ലാസില്‍ പ്രദര്‍ശിപ്പിച്ച അദ്ധ്യാപികയെ വധിച്ച സംഭവവും വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തീര്‍ച്ചയായും അത്തരമൊരു കൊലപാതകം വിമര്‍ശിക്കപ്പെടേണ്ടതും അപലപിക്കപ്പെടേണ്ടതുമാണെന്നിരിക്കെ, സംഭവ വികാസങ്ങളുടെ തുടക്കം പ്രവാചകരെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണിലാണെത്തിചേരുന്നത്. 2021 ഓഗസ്റ്റില്‍ രാജ്യത്തിന്റെ ചരിത്രത്തിലേറെ വിമര്‍ശിക്കപ്പെട്ട നിയമമാണ് ''വിഘടന വിരുദ്ധ നിയമം''. ഇത് പ്രകാരം ഫ്രഞ്ച് ഗവര്‍ണമെന്റിന് മതസ്വാതന്ത്ര്യത്തിന് മേല്‍ കൂടുതല്‍ അധികാരം നല്‍കി. ഫ്രാന്‍സില്‍ വസിക്കുന്ന 3 ലക്ഷത്തിലധികം മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് ഫ്രഞ്ച് ഇത്തരം ഒരു നിയമം ആവിഷ്‌കരിച്ചത്. ''തീവ്രവാദത്തിനെതിരെ ആയുധമെടുക്കുക'' എന്ന ഇമ്മാനുവല്‍ മക്രോണിന്റെ പരിപാടി മൂലം കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇരുപത്തി നാല് മുസ്ലിം പള്ളികളാണ് വിഘടനവാദ പ്രവര്‍ത്തനങ്ങളാരോപിച്ച് അടച്ച് പൂട്ടിയത്. ഇതിനു പുറമെ പള്ളികളിലെ പ്രഭാഷകരും (ഖത്വീബ്) , ഫ്രഞ്ച് രാഷ്ട്രത്തിനെതിരെ ജിഹാദ് ചെയ്യാന്‍ ആഹ്വാനം ചെയ്തുവെന്നാരോപിച്ച് പല ഖത്വീബുമാരെയും അറസ്റ്റ് ചെയ്യുകയും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പിടിച്ചടക്കുകയും ചെയ്തു. ഫ്രഞ്ച് ഭരണകൂടത്തിലെന്ന പോലെ ഫ്രഞ്ചുകാര്‍ക്കിടയിലും മുസ്ലിം സമൂഹത്തിന് വളരെ അധികം വെല്ലു വിളികളും സമ്മര്‍ധവും നേരിടുന്നു. ഇത്തരത്തില്‍ ഒരു രാഷ്ട്രം മുഴുവനും ഒരു മതത്തെയും മത നേതാവിനേയും മത ചിന്നങ്ങളെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും വംശീയമായി അധിക്ഷേപിക്കലും ആവിശ്കാര സ്വാതന്ത്രൃമാണോ എന്ന നൈതികതയുമായി ബന്ധപ്പെട്ട ചോദ്യം ഇവിടെ വളരെ അധികം പ്രസക്തമാണ്.

 

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ അധിവസിക്കുന്ന, വംശീയതയുടെയും വര്‍ണ്ണ വെറിയുടെയും ഈറ്റില്ലമായ ഫ്രാന്‍സിന്റെ മറ്റൊരു ഇസ്ലാമോഫോബിക് വിധിയായിരുന്നു, 2011 ലെ പൊതു സ്ഥലങ്ങളില്‍ ശിരോവസ്ത്രം ധരിക്കല്‍ നിരോധിച്ചത്. മുസ്ലിം വസ്ത്രധാരണരീതി പ്രത്യേകിച്ച് സ്ത്രീകളുടേത് ഫ്രാന്‍സ് അടങ്ങുന്ന പല യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീതിയുടെയും ഭീകരവാദ ചിന്തയുടെയും വസ്ത്രമായിട്ടാണ് ഗണിക്കപ്പെടുന്നത്. ദേഹമാസകലം പരന്ന് കിടക്കുന്ന വസ്ത്രധാരണം അപരിഷ്‌കൃതമാണെന്ന് യൂറോപ് വിധി എഴുതുമ്പോള്‍, യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ നോര്‍ത്തമേരിക്കന്‍ ജനതയെ അപരിഷ്‌കൃതരെന്ന് മുദ്രകുത്താന്‍ കണ്ട കാരണം, അവരക്കാലത്തെ യൂറോപ്യരെ പോലെ മൂന്നാവരണമുള്ള വസ്ത്രം ധരിക്കാതെ, ബഹുഭൂരിപക്ഷ മനുഷ്യരും അര്‍ദ്ധനഗ്നരോ പ്രാഥമിക നഗ്നത മാത്രം മറച്ചവരോ ആയിരുന്നു എന്നതാണ്. ഇത്തരമൊരവസരത്തില്‍, യൂറോപ്യന്‍ ആധുനിക വസ്ത്ര രീതി പിന്തുടരാത്തതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയോ വിവേചനത്തിനിരയാവുകയോ ചെയ്യുന്നതിന് അര്‍ത്ഥവും ന്യായവുമില്ല.


യൂറോപ്പില്‍ വര്‍ധിച്ചു വരുന്ന ഇസ്‌ലാമോഫോബിയ മൂലം കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത് അവിടുത്തെ മുസ്‌ലിം സ്ത്രീകളാണ്. മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ മതത്തിന്റേയും വിശ്വാസത്തിന്റെയും പേരില്‍, വന്‍ തോതില്‍ ലിങ്കവംശീയ വിവേചനത്തിന് ഇരയാവുന്നു എന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മത വിശ്വാസത്തിന്റെ പേരില്‍ അരികുവല്‍കരിക്കല്‍ യൂറോപ്പില്‍ നിയമം മൂലം നിഷിദ്ധമാണെങ്കിലും മുസ്‌ലിം സ്ത്രീകളെ തൊഴില്‍ മേഘലകളില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെടുന്നു, ഇന്റര്‍വ്യൂവുകളില്‍ പ്രാമുഖ്യം കുറയുന്നു. എന്നാല്‍ എല്ലാ കടമ്പകളും കടന്നെത്തിയ ഒരു മുസ്‌ലിം സ്ത്രീ വീണ്ടും ആക്ഷേപങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും ഇരയാവുന്നു. ന്യായമായ സ്ഥാനക്കയറ്റം നിഷേധിക്കുന്നു, തുടങ്ങിയ അനാവശ്യ വിവേചനങ്ങള്‍ നേരിടുന്നു. ആഫ്രിക്കന്‍ ഏഷ്യന്‍ വംശജര്‍ക്കെതിരെ അതിക്രമങ്ങള്‍ കഴിഞ്ഞ 12 വര്‍ഷമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം തകൃതിയായി നടന്നു പോകുന്നത് അവിടം ഭരിക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടികളുടേയും മേലാളന്മാരുടേയും അകമഴിഞ്ഞ സഹായം കൊണ്ടാണ്. പ്രത്യേകിച്ച് ഈയിടെ വലതു പക്ഷ പാര്‍ട്ടികള്‍ വിജയിച്ച ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഇറ്റലി, നെതര്‍ലാന്റ്‌സ് എന്നീ രാജ്യങ്ങളില്‍ നിന്ന് വിദൂരമല്ലാത്ത ഭാവിയില്‍ ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ പ്രതീക്ഷിക്കാം.


ഇത്തരം വര്‍ണ്ണവെറികള്‍ക്കും അന്യമത വിദ്വേഷങ്ങള്‍ക്കും വംശീയ അധിക്ഷേപങ്ങള്‍ക്കും ന്യായമായി അക്രമി സംഘം മുന്നോട്ട് വെക്കുന്നത് വ്യത്യസ്ഥ നാടുകളില്‍ നിന്ന് അവിടത്തെ ആഭ്യന്തര കലാപങ്ങള്‍ മൂലം മറ്റും ഇവിടേക്ക് കുടിയേറിയവര്‍, രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഘലകള്‍ കയ്യടക്കുന്നു എന്നതാണ്. വര്‍ധിച്ച കുടിയേറ്റം കാരണം ജനസംഘ്യാ വര്‍ധനവ് വളരെ അധികാമാണെന്ന് അവര്‍ ആരോപിക്കുന്നു. പ്രത്യേകിച്ച് യൂറോപ്യന്‍ ഭരണകൂടവും ജനതയും മാനുഷിക സംരക്ഷണത്തിന്റെ വേഷം കെട്ടുന്ന ഈ അവസരത്തില്‍ ഇതിനെ ജനസംഘ്യാ പകരംവെപ്പ് (population replacment) എന്ന് വിളിച്ചാക്ഷേപിക്കല്‍ അവര്‍ക്ക് യോജിച്ചതല്ല. യൂറോപ്പിലെ ചില രാജ്യങ്ങളില്‍ മുസ്‌ലിം സമൂഹത്തെ അവരുടെ ആഭ്യന്തര സുരക്ഷക്കും രാജ്യത്തിനും ഭീഷണിയായി മുന്‍വിധിയോടെ എഴുതി തള്ളുമ്പോള്‍, മുസ്‌ലിം സമൂഹം യൂറോപ്പിന് സമര്‍പ്പിച്ച സംഭാവനകളെ അവര്‍ വിസ്മരിക്കുന്നു. 


പരസ്പരം ഇടകലരാത്ത ഒരു സംസ്‌കാരം ഇന്ന ദര്‍ശിക്കാന്‍ സാധിക്കുന്നതല്ല. റോമിലാ ഥാപ്പര്‍ എന്ന പ്രശസ്ത എഴുത്തുക്കാരി പറഞ്ഞ പോലെ 'താങ്കള്‍ക്ക് ശുദ്ധമായ വംശ പരമ്പര ഉണ്ടെന്നോ, താങ്കളുടെ സംസ്‌കാരം മറ്റുള്ളവരുടേതുമായി കലര്‍ന്നിട്ടില്ലെന്നോ അവകാശപ്പെടാന്‍ ഒരു രാഷ്ട്രത്തിനും സാധിക്കില്ല. അതു കൊണ്ട് നാം വേറിട്ട് നില്‍ക്കാനുള്ള പ്രവണത ഉപേക്ഷിച്ച് യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കണം. വ്യത്യസ്ഥ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളണം ബഹുമാനിക്കണം''


ഒരു രാജ്യത്തിന്റെ വ്യത്യസ്ഥ വൈവിധ്യമാര്‍ന്ന് സംസ്‌കാരങ്ങളാണ് ആ രാജ്യത്തിന്റെ ശക്തി. വ്യത്യസ്ഥ സംസ്‌കാരം വാഴുന്ന ഒരു പ്രദേശം പൂന്തോട്ടത്തിലെ പല പുഷ്പങ്ങളെ പോലെയാണെന്ന് നാഴികക്ക് നാല്‍പ്പത് തവണ വീമ്പിളക്കുന്നവര്‍, സാമൂഹിക നീതിയെ മിക്കപ്പോയും അംഗീകരിക്കാറില്ല. (anti-semitism & islamophobia in europe hatered old and new) എന്ന പുസ്തകത്തില്‍ അമേരിക്കന്‍ ചരിത്ര പണ്ഡിതനായ പ്രൊഫസര്‍ മാറ്ററി ബുന്‍സന്‍, സമകാലിക യൂറോപ്പില്‍ നിലനില്‍ക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ വിശദീകരിക്കുന്നതിങ്ങനെയാണ് ''യൂറോപ്യന്‍ ദേശ രാഷ്ട്രങ്ങളുടെ അടിസ്ഥാന സിദ്ധാതങ്ങളായ 'സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം' എന്നീ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി കൈ വരുന്ന അവകാശങ്ങളും അവസരങ്ങളും പരിഗണനകളും തുടങ്ങി സാമൂഹിക നീതിക്കുള്ള അവകാശങ്ങളൊന്നും ഇന്നും സാര്‍വത്രികമല്ല'.


ഈയിടെ നടന്ന ഖത്തര്‍ വേള്‍ഡ്കപ്പ് ടൂര്‍ണമെന്റിനെയും ഖി്ത്തരികളെയും വംശീയമായും  മതകീയമായും അവരുടെ നയങ്ങളെയും വിമര്‍ശിച്ച ചില യുറോപ്യര്‍ക്ക് ഖത്തര്‍ മറുപടി നല്‍കിയത്, കറുത്തവര്‍ഗക്കാരനും അഭിനയനേതാവുമായ മോര്‍ഗന്‍ ഫ്രീമാനെയും വിഭിന്നഷെശിക്കാരനായ ഗാനീം അല്‍ മുഫ്താഹിനെയും കൊണ്ടുവന്നുകൊണ്ടായിരുന്നു.

വംശീയ വിവേചന അധിക്ഷേപങ്ങള്‍ക്കെതിരെ പ്രായോഗിക ദീര്‍ഘകാല പരിഹാരങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. വിവേചന വിരുദ്ധ നിയമനിര്‍മാണങ്ങള്‍ക്കുപരി, വിദ്യാഭ്യാസം, ക്രിയാത്മകമായ പ്രവര്‍ത്തനം തുടങ്ങി ധാരാളം നടപടികള്‍ ഭരണകര്‍ത്താക്കള്‍ സ്വീകരിക്കേണ്ടതുണ്ട്. പൊതു ജനങ്ങള്‍ക്കും ഇരയാവാന്‍ സാദ്ധ്യതയുള്ളവര്‍ക്കും വേണ്ടിയുള്ള വലിയ തോതില്‍ ബോധവല്‍കരണ ക്യാമ്പൈനുകളും, ഉചിതമായ ഉദ്യോഗസ്ഥര്‍ക്കുള്ള  പരിശീലനവും ഇതില്‍ ഉള്‍പ്പെടുന്നു. അതിനായി ഒരു സ്വതന്ത്ര ദേശീയ ബോഡി രൂപീകരിക്കേണ്ടത് അനിവാര്യമാണ്. 2005 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന മനുഷ്യവകാശങ്ങള്‍ക്കായുള്ള യൂറോപ്യന്‍ കണ്‍വെന്‍ഷന്റെ പ്രൊട്ടോക്കോള്‍ അനുഛേദം 12 അംഗീകരിച്ചതാണ് സമീപകാലത്തെ ഏറ്റവും വലിയ മുന്നേറ്റം. 43 കൗണ്‍സില്‍ ഓഫ് യുറോപ്പ് അംഗരാജ്യങ്ങളില്‍ 35 എണ്ണം മാത്രമെ ഈ അനുഛേദത്തില്‍ ഒപ്പു വെച്ചിട്ടുള്ളൂ. ബാക്കി 12 രാജ്യങ്ങളില്‍ തീവ്ര വലതുപക്ഷരാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന ഇടമാണ് എന്നതാണ് പ്രയാസകരം. ഇത്തരത്തില്‍ വര്‍ഗീയതെയും അസഹിശ്ണുതയും കൂടുതല്‍ ഫല പ്രദമായി ചെരുക്കുന്നതിന് നിയമത്തിലെന്ന പോലെ മനുഷ്യ ചിന്താധാരകളിലും വ്യത്യാസം വരേണ്ടതുണ്ട.


ചുരുക്കത്തില്‍, ഒരു കാലത്ത് ജൂത വംശജര്‍ അപരവല്‍കരണത്തിന് ഇരയായ സ്ഥാനത്ത്, ഇന്ന് മുസ്ലിം സമൂഹമാണ് കഷ്ടതകള്‍ അനുഭവിക്കുന്നത.് ജൂത സമൂഹത്തെ വംശീയ അധിക്ഷേപം നടത്തല്‍ ഒരു ക്രിമിനല്‍ കുറ്റമാവുകയും അതേ സ്ഥാനത്ത് മുസ്ലിം സമുഹത്തെ നിര്‍ത്തുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. നീതിയെ അടിസ്ഥാനപ്പെടുത്തി പടുത്തുയര്‍ത്തപ്പെട്ട ഏതൊരു നിയമ സംഹിതക്കും വംശീയ അധിക്ഷേപവും പത്യശാസ്ത്രപരമായ വിമര്‍ശനവും തമ്മിലുള്ള മൗലിക വ്യത്യാസം നിഷ്പ്രയാസം മനസ്സിലാക്കാന്‍ സാധിക്കും. തങ്ങളുടേതല്ലാത്ത സര്‍വ്വ സംസ്‌കാരങ്ങളോടും ആധുനിക യൂറോപ്യന്‍ രാഷ്ട്രവും ഫ്രഞ്ച് രാഷ്ട്രവും എക്കാലവും ഹിംസാത്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 'എല്ലാ മനുഷ്യരും സ്വാതന്ത്ര്യരും അന്തസിലും അവകാശങ്ങളിലും തുല്യരുമായാണ് ജനിച്ചത്' എന്ന സാര്‍വത്രിക തത്വം ഫ്രഞ്ചടങ്ങുന്ന യുറോപ്യന്‍ രാഷ്ട്രങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട.് 


Post a Comment

0 Comments