അസ്മാഅ് ബിന്‍ത് ഉമൈസ്: കണ്ണീരില്‍ കുതിര്‍ന്ന ജീവിതം

 


    ഇസ്ലാമിക ചരിത്രത്തിലെ അനശ്വര അദ്ധ്യായമാണ് മുഅ്തത്ത് യുദ്ധം. യുദ്ധ നായകനും നബി തങ്ങളുടെ പിതൃവ്യ പുത്രനുമായ ജഅ്ഫറുബ്‌നു അബീ ത്വാലിബ് [റ] വിന്റെ പത്‌നിയുമായിരുന്നു അസ്മാഅ് ബിന്‍തു ഉമൈസ [റ]. 

    നബി തിരുമേനി രഹസ്യമായി ഇസ്ലാമിക പ്രബോധനം നടത്തിയിരുന്ന കാലത്ത് ഇസ്ലാം സ്വീകരിച്ച മഹതികളില്‍ ഒരാളായിരുന്നു ഇവര്‍. മക്കയിലെ അന്തരീക്ഷം ക്ലേശങ്ങളാലും പീഢനങ്ങളാലും ഭയത്തിന്റെ ഹൃദയ മിടിപ്പുകള്‍ വര്‍ദ്ധിച്ചപ്പോള്‍ സ്വദേശവും ഭവനവും വിട്ട് കാര്യമായ ഒരു തയ്യാറെടുപ്പുമില്ലാതെ തന്റെ ഭര്‍ത്താവായ ജഅ്ഫറുബിനു അബീ ത്വാലിബ് [റ] കൂടെ ഹബ്ശ [എത്യോപ്യ] യിലേക്ക് പാലായനം ചെയ്യേണ്ടി വന്നു.

     എത്യോപ്യയിലെ രാജാവായ നജ്ജാശിയുടെ സ്‌നേഹപാത്രത്തെയും കരുണ കരത്തെയും അവര്‍ സസ്‌നേഹം സ്വീകരിച്ചു. നബിയെ കണ്ട് അവസാനം സ്വഹാബിയായ അബ്ദുള്ളാഹിബ്‌നു ജഅ്ഫര്‍ അടക്കം മറ്റു രണ്ടു പേരെ കൂടി അസ്മാഅ് [റ] എത്യോപ്യന്‍ മണ്ണില്‍ വെച്ച് ജന്മം നല്‍കിയിട്ടുണ്ട്. 

      'അമീറുല്‍ മുഹാജിരീന്‍' എന്നറിയപ്പെട്ടിരുന്ന അസ്മാഅ് [റ] വിന്റെ ഭര്‍ത്താവായ ജഅ്ഫര്‍ [റ] തന്റെ അസാമാന്യ വാക്ക്ചാതുര്യം കൊണ്ടും വാഗ്‌ന്ദോരണി കൊണ്ടും മക്കക്കാര്‍ക്കിടയിലും പുറത്തും ഒരു വലിയ വാഗ്മിയായി അംഗീകരിക്കപ്പെട്ടിരുന്നു. ഇസ്ലാമിനെ തന്റെ മഹത്തായ പ്രഭാഷണത്തെ നജ്ജാശി രാജാവിന്റെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ രാജാവ് മുസ്ലിമാവാന്‍ അധിക സമയം വേണ്ടി വന്നില്ല. ഭര്‍ത്താവിനോടൊപ്പം എത്യോപ്യയില്‍ ഇസ്ലാമിക പ്രബോധനത്തിന് ചുക്കാന്‍ പിടിക്കാന്‍ അസ്മാഅ് [റ] യും സമയം നീക്കി വച്ചു. 

      അസ്മാഅ് [റ] വിന്റെ എത്യോപ്യന്‍ ജീവിതത്തില്‍ നിന്ന് അവരുടെ മഹത്വം മനസ്സിലാക്കി തരുന്ന ഒരു സംഭവം ഇവിടെ വിവരിക്കാം : നജ്ജാശി രാജാവിന് തന്റെ പ്രിയപ്പട്ട പത്‌നി പ്രസവിച്ചതായി അറിയിക്കാന്‍ ഒരു ദൂതനെ ജഅ്ഫര്‍ [റ] ലേക്ക് അയച്ചു. ഈ സംഭവത്തിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അസ്മാഅ് [റ] തന്റെ 'അബ്ദുള്ള' എന്ന മകന് ജന്മം നല്‍കിയത്. ദൂതന്‍ ചോദിച്ചു : നിങ്ങളുടെ മകന് നിങ്ങള്‍ എന്താണ് പേര് വെച്ചത്. ജഅ്ഫര്‍ [റ] 'അബ്ദുള്ള' എന്ന് ഉത്തരം നല്‍കി.

      തന്റെ രാജ കുമാരനും രാജാവ് അബ്ദുള്ള എന്ന് പേരിട്ടു. രാജ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കാളികളാവാന്‍ ഇരുവരും കൊട്ടാരത്തിലെത്തി. അസ്മാഅ് [റ] നജ്ജാശിയുടെ അബ്ദുള്ളയെ വാരിപ്പുണര്‍ന്ന് മുഖത്ത് ഉമ്മ നല്‍കി പാലൂട്ടി. ഇത് കണ്ട രാജാവും പത്‌നിയും ആഹ്ലാതഭരിതരായി.

     രണ്ട് ഹിജ്‌റയുല്‍ പങ്കെടുക്കാനും രണ്ട് ഖിബ്‌ലയിലേക്ക് തിരിഞ്ഞ് നിസ്‌കരിക്കാനും ഭാഗ്യം ലഭിച്ച മഹതിയാണ് അസ്മാഅ് [റ] . മത കാര്യങ്ങളില്‍ വളരെ നിഷ്‌കര്‍ശത പുലര്‍ത്തിയ മഹതി ഭര്‍ത്താവുമൊത്ത് എത്യോപ്യയില്‍ പുണ്യ മതത്തിന്റെ പ്രബോധന വഴിയില്‍ സഞ്ചരിച്ചു. 

       ഹിജ്‌റ ഏഴാം വര്‍ഷം മദീനയിലേക്ക് ഹിജ്‌റ പോയി മദീനയിലെത്തുമ്പോള്‍ നബി തിരുമേനിയും സ്വഹാബത്തും ഖൈബര്‍ യുദ്ധ വിജയാഹ്ലാദത്തിലായിരുന്നു. നബി തിരുമേനി അവര്‍ക്കും ഗനീമത്തില്‍ നിന്നും വിഹിതം നല്‍കി. 


     ***   ***    ***


മുഅ്തത്ത് യുദ്ധ സജ്ജീകരണങ്ങള്‍ ചടുലമായി നടന്നു കൊണ്ടിരിക്കുന്നു. ധീരനായ ജഅ്ഫര്‍ [റ] സിറിയയിലെ മുഅ്തത്തിലേക്ക് ശത്രുക്കളുമായി പടവെട്ടാനൊരുങ്ങുന്നു. പ്രിയ പത്‌നി അസ്മാഅ് [റ] നിറ കണ്ണുകളോടെ അദ്ദേഹത്തെ യാത്രയയച്ചു. സന്താനങ്ങളുടെ പൂവദനങ്ങളില്‍ ജഅ്ഫര്‍ [റ] തുരു തുരാ ചുംബനങ്ങള്‍ നല്‍കി നബിയുടെ അരികിലേക്ക് ചെന്നു. നബി തിരുമേനി സൈന്യത്തെ അഭിസംബോധനം  ചെയ്തു. 'നിങ്ങളുടെ നായകന്‍ സൈദുബിനു ഹാരിസാണ്, അദ്ദേഹത്തിന് വല്ലതും സംഭവിച്ചാല്‍ ജഅ്ഫര്‍ [ഇബ്‌നു അബീ ത്വാലിബ്] ആണ് നായകന്‍, ജഅ്ഫറിന് എന്തെങ്കിലും സംഭവിച്ചാല്‍, നിങ്ങളുടെ നായകന്‍ അബ്ദുള്ളാഹിബ്‌നു റവാഹയാണ്'. അസ്മാഅ് [റ]  പ്രിയതമന് സ്‌നേഹ ചുംബനങ്ങള്‍ നല്‍കി യാത്രയയച്ചു. ജഅ്ഫര്‍ [റ] ആനപ്പുറത്ത് കയറി മുഅ്തത്തിലേക്ക് യാത്രയായി. 

       നബി തിരുമേനി യുദ്ധ വിവരങ്ങള്‍ മദീന മിമ്പറില്‍ കയറി സ്വഹാബത്തിനെ യഥാസമയം അറിയിച്ച് കൊണ്ടേയിരുന്നു. ' ജഅ്ഫര്‍ [റ] ന് അള്ളാഹു പൊറുത്ത് കൊടുക്കട്ടെ'. നബി തിരുമേനി മിമ്പറില്‍ നിന്നിറങ്ങി അസ്മാഅ് [റ] ന്റെ വീട്ടിലേക്ക് പോയി. ഈ സന്ദര്‍ഭം അസ്മാഅ് [റ] വിവരിക്കുന്നത് നോക്കൂ: നബി തിരുമേനി കലങ്ങിയ കണ്ണുകളോടെ വീട്ടില്‍ വന്ന് ജഅ്ഫറിന്റെ മക്കളെ വാരിപ്പുണര്‍ന്ന് കരയാന്‍ തുടങ്ങി. ഞാന്‍ ചോദിച്ചു : ജഅ്ഫറിനെക്കുറിച്ച് വല്ല വിവരവും........നബി തങ്ങള്‍ വ്യസനത്തോടെ പറഞ്ഞു : ജഅ്ഫര്‍......... ശഹീദായിരിക്കുന്നു. അസ്മാഅ് [റ] വിന്റെ കണ്ണില്‍ നിന്ന് കണ്ണ്‌നീര്‍ ധാരധാരയായി ഒഴുകി. വീട് മുഴുവനും കണ്ണ് നീരില്‍ കുതിര്‍ന്നു. നബി തിരുമേനി അസമാഅ് [റ] നെ സമാധാനിപ്പിക്കുകയും ക്ഷമ കൈവിടാതിരിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. 

       നബി തിരുമേനി വീട് വിട്ടിറങ്ങുമ്പോള്‍ അസ്മാഅ് [റ] ന്റെ വീട് വിട്ടിറങ്ങമ്പോള്‍ അസ്മാഅ് (റ) വിന്റെ വീടിനാവശ്യമായ കാര്യങ്ങളും അവിടത്തെ ഭക്ഷണം ഉണ്ടാക്കാനും സ്വഹാബാക്കളോട് ആവശ്യപ്പെട്ടിരുന്നു. മൂന്നാം  ദിവസം നബി തിരുമേനിയും മുഅ്ത്ത് യുദ്ധത്തില്‍ ജഅ്ഫര്‍ റ വിന്റെ കൂടെ യുദ്ധം ചെയ്തിരുന്ന സുഹൃത്തുക്കളും വീട്ടില്‍ വന്നു. തന്റെ പ്രിയതമന്റെ വേര്‍പാടില്‍ വ്യസനിച്ചിരിക്കുന്ന അസ്മാഅ് (റ) വിനെ നബി തിരുമേനി സമാധാനിപ്പിച്ചു. ''കുടുംബത്തിന്റെ കാര്യമോര്‍ത്താണോ നീ ഭയപ്പെടുന്നത്, ദുനിയാവിലും ആഖിറത്തിലും മക്കളുടെ പിതാവ് ഞാനാകുന്നു''. അസ്മാഅ് (റ) വിനെ ആശ്വസിപ്പിച്ച് സന്താനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിന്റെ ശേഷമാണ് നബി തങ്ങള്‍ അവിടെ നിന്ന് മടങ്ങിയത്.

അസ്മാഅ് (റ) വിന്റെ ഇദ്ദ കഴിഞ്ഞതിന് ശേഷം അബൂ ബക്കര്‍ (റ) അവരെ വിവാഹം കഴച്ചു. ഹുനൈന്‍ യുദ്ധത്തോടനുബന്ധിച്ചായിരുന്നു അവരുടെ മംഗളം. മുഹമ്മദ് ബിന്‍ അബൂ ബക്കര്‍ എന്ന കുഞ്ഞിന് അവര്‍ ജന്മം നല്‍കി. അബൂ ബക്കര്‍ (റ) വിന്റെ അദ്ദേഹത്തോടൊപ്പം ജീവിച്ചു.

ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം, ഒരിക്കല്‍ അസ്മാ (റ) വിനോട് നബി തങ്ങള്‍ പറഞ്ഞു. അസ്മാ ഇതാ ജഅ്ഫര്‍ ജിബ്‌രീലിനോടും മീകാഈലിനോടുമൊപ്പം നടക്കുന്നു. അന്ന് മുശ്‌രിക്കുകളോട് ഏറ്റ് മുട്ടിയതിനെ കുറിച്ച് എന്നോടദ്ദേഹം വിവരം കൈമാറിയിരുന്നു. മാത്രമല്ല, സലാം പറഞ്ഞിട്ടുമുണ്ട്. നീ അദ്ദേഹത്തിന്റെ സലാം മടക്കുക.

ജഅ്ഫറിനെ സ്വര്‍ഗത്തില്‍ മലക്കുകള്‍ക്കൊപ്പം പറന്നുല്ലസിക്കുന്നതായി ഞാന്‍ കണ്ടിരിക്കുന്നു എന്ന് മറ്റൊരിക്കല്‍ നബി തങ്ങള്‍ പറഞ്ഞു. അസ്മാ (റ) യും ജഅ്ഫര്‍ (റ) തമ്മിലുള്ള ബന്ധം വളരെ ശക്തമായിരുന്നു.

സ്വപ്‌ന വ്യഖ്യാനത്തില്‍ വളരെ അധികം ജ്ഞാനമുണ്ടായിരുന്ന മഹതി സ്വപ്‌ന വ്യാഖ്യാനം ചോദിച്ച് വന്നവര്‍ക്കെല്ലാം വ്യാഖ്യാനം പറ്ഞ്ഞ് കൊടുത്തിരുന്നു. ഒരിക്കല്‍ ഉമര്‍ (റ) കണ്ട സ്വപ്‌നത്തിന്റെ വ്യാഖ്യാനം ചോദിച്ചു. ഒരു കോഴി തന്റെ അടിവയറ്റത്തില്‍ രണ്ട് തവണ കൊത്തുന്നതായിരുന്നു സ്വപ്‌നം. ഒരു അറുപിശുക്കന്‍ തങ്ങളെ കൈകാര്യം ചെയ്യുമെന്ന് മഹതി വ്യാഖ്യാനം നല്‍കി. മഹതി പറഞ്ഞത് പോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചു. അബൂ ലുഅ്‌ലുഅ് എന്ന ഒരു മജൂസി ഖലീഫ ഉമര്‍ (റ) വിന്റെ പൊക്കിളിന്റെ താഴെയായി രണ്ട് തവണ കത്തി കൊണ്ട് കുത്തിയതിന്റെ  ആഘാതം കാരണമായിരുന്നു അദ്ദേഹം ഇഹലോക വാസം വെടിഞ്ഞത്.

ഉമ്മുല്‍ മുഅ്മിനീന്‍ ആയിശാ (റ) യും ഉമ്മു സല്‍മ (റ) യും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിതകളുടെ മുന്‍നിരയിലാണ് അസ്മാഅ് റ സ്ഥാനം എന്ന് നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. 60-ഓളം  ഹദീസ് അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

സ്വജീവിതത്തിലൂടെ മറ്റുള്ള സ്ത്രീകള്‍ക്ക് സഹനതയുടെയം ക്ഷമയുടെയും സംതൃപ്ത ദാമ്പത്യത്തിന്റെയും ഉദാത്ത മാതൃകകള്‍ സമ്മാനിച്ച് ഹിജ്‌റ 60-ല്‍ അലി (റ) വിന്റെ കാലശേഷം അസ്മാഅ് (റ) ദൈവ സാന്നിധ്യം പുല്‍കി.


ബാസിത്ത് പട്ടിക്കാട്

Post a Comment

0 Comments