എന്നിട്ടും ശാസ്ത്രം പറയുന്നു സ്ത്രീകള്‍ തുല്യരല്ലെന്ന്





ജൂത സയണിസ്റ്റ് ലോബികളും യൂറോപ്യന്‍ മാതൃകകളും ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളും പടച്ചെടുത്തതാണ് സ്ത്രീ സമുദായങ്ങളുടെ അതിരുകടന്ന പൊതുരംഗപ്രവേശനം. ഇസ്‌ലാമിക പ്രത്യശാസ്ത്രങ്ങള്‍ ലിംഗസമത്വം എന്നതിന് ബദലായി ലിംഗനീതിയാണ് വേണ്ടതെന്നും ലിംഗസമത്വമെന്നത് കാള്‍ മാക്‌സിന്റെ കെട്ടിട സങ്കല്‍പ്പത്തിന്റെ മറുപുറമാണെന്നുമാണ് സമര്‍ത്ഥിക്കുന്നത്. ഇസ്‌ലാമിക ദര്‍ശനങ്ങളുടെ ചട്ടകൂടുകളും അതിര്‍ വരമ്പുകളുമാണ് മനുഷ്യസമൂഹത്തെ സര്‍വ്വ ലൈഗിക അരാജകത്വങ്ങളില്‍ നിന്നും സ്ത്രീ പുരുഷ സംഗലനങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനുള്ള ഏക ശരണം. സ്വസ്ഥ ജീവിതവും നീതി നിര്‍വഹണവും ഇസ്‌ലാമിക സിദ്ധാന്തങ്ങള്‍ കൊണ്ട് മാത്രമെ സാധിക്കുകയൊള്ളൂ എന്നല്ല, സാമൂഹിക ക്രമത്തെ ബാലന്‍സ് ചെയ്യുന്നതില്‍ സമഗ്രമായ രീതി ശാസ്ത്രങ്ങള്‍ മുന്നോട്ട് വെക്കുന്നത് ഇസ്‌ലാം മാത്രമാണെന്നാണ് പറഞ്ഞുവരുന്നത്.

പുരോഗതിയുടെ ഉത്തുംഗതയിലെത്തിയെന്ന് സ്വയം കൊട്ടി ഘോഷിക്കാറുള്ള പാശ്ചാത്യര്‍ ഭൂതകാല ചരിത്രത്താളുകള്‍ നോക്കുന്നത് നല്ലതായിരിക്കും. സ്ത്രീത്വത്തിന് മൂല്യമൊട്ടും കല്‍പിക്കപ്പെടാത്ത ഒരപരിഷ്‌കൃത സമൂഹത്തിലേക്ക് കടന്നു വന്ന പ്രവാചകന്‍ സ്ത്രീ സമുദായത്തിന് നല്‍കേണ്ട സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഉദ്‌ഘോഷിച്ചത്. പെണ്ണുടലുകള്‍ക്ക് അനന്തരാവകാശവും കല്യാണത്തിന് മഹറും ജീവിക്കാന്‍ ചെലവും എന്നിത്യാദി സര്‍വ്വ ആവശ്യങ്ങളെയും വകവെച്ച് നല്‍കുന്നുണ്ട് ഇസ്‌ലാം. പതിനാല് ശതകങ്ങള്‍ക്കപ്പുറം ഇത്തരം നവോത്ഥാനങ്ങള്‍ക്ക് തിരി കൊളുത്തിയത് ഇസ്‌ലാമായിരുന്നെങ്കില്‍ ഈ സമയത്തെ റോം, യൂറോപ്പ് ചരിതങ്ങള്‍, സ്‌ത്രൈണതയുടെ മൂല്യ വിചാരങ്ങള്‍ക്ക് ഒരു തരിമ്പും ചെയ്തുവെച്ചിട്ടില്ല. ഉച്ച നീചത്വങ്ങളുടെയും അപരമുദ്രണങ്ങളുടെയും വിളനിലമായിരുന്ന ഇന്ത്യയടക്കമുള്ള കഴക്കിലെയും പടിഞ്ഞാറിലെയും സംസ്‌കാരങ്ങള്‍ സ്ത്രീക്ക് ഒരു തെല്ലും വില കല്‍പ്പിച്ചിരുന്നില്ല.

പൂര്‍ണ്ണ ലിബറല്‍ കാഴ്ചപ്പാടുകളുമായി നീങ്ങുന്ന യൂറോ സെന്റ്രിക് സംസ്‌കാരങ്ങള്‍ രണ്ട് ശതകത്തിലേറെയായി സ്ത്രീ പുരഷ സമത്വം പ്രഖ്യാപിച്ചിട്ടുണ്ട്, പക്ഷെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ് നിലയുറപ്പിച്ചുട്ടുള്ളത്. അമേരിക്കുയുടെ ചരിത്രത്തില്‍ ഇത് വരെ ഒരു വനിതാ പ്രസിഡന്റുണ്ടായിട്ടില്ല, യൂറോപ്യന്‍ നാടുകളില്‍ അംഗുലീ പരിമിതമായ ചില സ്ത്രീ തേരോട്ടങ്ങളൊഴിച്ചാല്‍ വട്ട പൂജ്യമാണ് ഫലം. പുറമെ, സമത്വത്തിന് പകരം കുത്തഴിച്ചുവിട്ട ലൈംഗികാതിക്രമണമാണ് ഓഷാരമായി കിട്ടിയത്. ഒരു മിനിട്ടില്‍  3 മാനഭംഗം എന്ന തോതിലാണ് അമേരിക്കയില്‍ മത്രം സ്ത്രീയെ ഭത്സിക്കപ്പെടുന്നത്. പെട്ടെന്നുള്ള വിവാഹ മോചനവും ലൈംഗിക അരാജകത്വവും ഗാര്‍ഹിക സംഘര്‍ഷങ്ങളും കൂടുതലായിട്ടുള്ളത് സ്ത്രീ പുരഷ സംങ്കലനം കൂടുതലായി കാണുന്ന രാജ്യങ്ങളിലാണ്.

ഇന്ത്യന്‍ പരിപ്രേക്ഷ്യത്തില്‍ സമരമുറകള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഏറെ സ്വാധീനമുണ്ടെന്നത് ശരി തന്നെ. മതനിരപേക്ഷമാനങ്ങളെ അടിസ്ഥാനശിലായായി കൊണ്ടാടുന്ന ഇന്ത്യന്‍ ഭരണഘടനയെ ഏറെ പ്രശംസിക്കേണ്ടതും മതനിരപേക്ഷമാകുമ്പോള്‍ മതമൂല്യങ്ങളോട് സമം ചേര്‍ന്ന് കൊണ്ട് ജീവിക്കാനും അവകാശം നല്‍കുന്നുണ്ട്. പാശ്ചാത്യന്‍ തത്വങ്ങള്‍ മുറുകെ പിടിക്കാറുള്ള മതനരാസ മതേതരത്വമല്ല ഇവരുടേത്. ഇസ്‌ലാമില്‍ സ്ത്രീ ആദരിക്കപ്പെടേണ്ടവളാണ്. അവളുടെ നിലനില്‍പ്പിന്നാധാരമായുള്ള സര്‍വ്വവും ഒരുക്കിക്കൊടുക്കല്‍ ആണ്‍ വര്‍ഗത്തിന്റെ കടമയുമാണ്. അന്യപുരഷന്മാരുടെ നോട്ടത്തെ ഭയപ്പെടുന്നുണ്ടെങ്കില്‍ണ്ടെങ്കില്‍ അവള്‍ക്ക് ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് മുന്‍ വീക്ഷണത്തോടെ ഇസ്‌ലാമിക പണ്ഡിതന്മാര്‍ കുറിച്ച് വെച്ചു. മുമ്പും പിമ്പും നോക്കാതെയുള്ള ശുദ്ധഭോഷ്‌കാണിതെന്ന് പല വിശാരദന്മാരും ഏറ്റു പറഞ്ഞെങ്കിലും അവരുടെ പൊളി വചനങ്ങള്‍ക്കൊന്നും ഒരു വിലയും പോയില്ല. സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് കത്തി വെച്ച് അവളെ പിച്ചിചീന്താനല്ല, അവളുടെ സംരക്ഷണാര്‍ത്ഥമാണ് ഇതൊക്കെ ചെയ്യുന്നത്. അപ്പോഴും ഇത് സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കാലണെന്നും തുണിയുരിഞ്ഞ് നടക്കാമെങ്കില്‍ അതാണവളുടെ സ്വാതന്ത്യവുമെന്ന് പറഞ്ഞ് മനുഷ്യാവകാശ പ്രവര്‍ത്തകരും യുക്തിവാദികളും മുതലക്കണ്ണീരൊഴുക്കാന്‍ തുടങ്ങി.

നവീനമായ ഇത്തരം കാഴ്ചപ്പാടുകളിലൊന്നും ഉഴറാതെ പതാറാതെ കാലുറപ്പിക്കുകയാണ്  ഓരോ വിശ്വാസിയുടെയും കടമ. ചാരിത്ര ശുദ്ധിയെ ഏറെ ഗണിക്കപ്പെടുന്ന ഇസ്‌ലാം സ്ത്രീയെ ഒരു പവിഴം പോലെ വീട്ടിനുള്ളില്‍ സൂക്ഷിക്കുകയാണ്. അവള്‍ക്കാണ് വീട്ടുകാര്യങ്ങളുടെയും കുട്ടികളുടെയും കാര്‍മികത്വമുള്ളത്. അവളാണ് മനുഷ്യ പരമ്പരയുടെ സംശുദ്ധത കാത്ത് സൂക്ഷിക്കേണ്ടത്. തെരുവിലിറങ്ങി പുരുഷാരങ്ങളുടെ തോള്‍ തട്ടി മുദ്രാവാക്യം വിളിച്ചാല്‍, ജൈവികമായി സൃഷ്ടിയില്‍ വ്യത്യാസമുള്ള സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ വേണ്ടാവിചാരങ്ങളുണ്ടാകുമെന്നത് നിസ്സംശയമാണ്. അന്യസ്ത്രീകളെ നോക്കരുതെന്ന് പറയുന്ന ഇസ്‌ലാമിക മാനങ്ങളനുസരിച്ച് ജീവിക്കണമെങ്കില്‍ ഇത്തരം അധോഘടനകളില്‍ നിന്നും സമൂഹം അന്യം നില്‍ക്കണം. സത്യവിശ്വാസികളോട് തങ്ങളുടെ നയനങ്ങള്‍ താഴ്ത്താനും ഗുഹ്യ ഭാഗങ്ങള്‍ സൂക്ഷിക്കാനും (സൂറത്ത് നൂര്‍) ഖുര്‍ആന്‍ കല്‍പ്പിക്കും പോലെ നബിയെ അങ്ങയുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ വനിതകളോടും തങ്ങളുടെ മൂടുപടങ്ങള്‍ താഴ്ത്തിയിടുവാന്‍ അനുശാസിക്കുക, തിരിച്ചറിയപ്പെടാനും അലോസരം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യം, ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ് അല്ലാഹു (അഹ്‌സാബ്ഃ 59) നിങ്ങള്‍ സ്വഗൃഹങ്ങളില്‍ അടങ്ങിയൊതുങ്ങി കഴിയുക, ജാഹിലിയ്യ യുഗത്തലെന്ന പോലെ സൗന്ദര്യ പ്രകടനം നടത്തരുത്. (അഹ്‌സാബ്ഃ 32) എന്നിങ്ങനെ ഒരുപാടിടങ്ങളില്‍ മുസ്‌ലിം സ്ത്രീയുടെ പൊതുരംഗ പ്രവേശനത്തെ ഇസ്‌ലാം നിശിതമായി എതിര്‍ത്തിട്ടുണ്ട്.

വ്യവസായവത്കരണാനന്തരം രൂപപ്പെട്ട പരശ്ശതം തൊഴിലവസരങ്ങളില്‍ സ്ത്രീയുടെ പ്രാധാനിത്യത്തില്‍ വലിയ പ്രതീക്ഷയര്‍പ്പച്ചിരുന്ന ലോകര്‍ക്ക് തെറ്റി. അവിടെയും പുരാഷാധിപത്യം സ്ത്രീകളെ ലൈംഗികമായ ചൂഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നതാണ് കണ്ടത്.

ഇങ്ങനെയൊക്കെയാണെങ്കിലും വിദ്യാഭ്യാസം നേടിയെടുക്കലിനെതരെയോ തൊഴിലെടുക്കുന്നതിനെതരെയോ ഇസ്‌ലാം സ്ത്രീയെ തടഞ്ഞ് വെച്ചിട്ടില്ല. എല്ലാം മതകീയ ചട്ടക്കൂടുകള്‍ക്കകത്ത് നിന്നായിരിക്കണമെന്ന് മാത്രം. അതുമല്ലെങ്കില്‍ കുടില്‍ വ്യവസായം തുടങ്ങി സ്വന്തം ചാരിത്ര ശുദ്ധിയെ കാത്ത് സൂക്ഷിക്കുന്ന ഒരുപാട് കര്‍മങ്ങളുണ്ട്. പാശ്ചാത്യ രീതിയനുസരിച്ച് സ്ത്രീ സൗന്ദര്യം കുടി കൊള്ളുന്നത് അവളുടെ പുറം മോടികളിലാണ്. പക്ഷെ, ഇസ്‌ലാമിക ദര്‍ശനങ്ങള്‍ പുറം പൂച്ചിലേക്കല്ല നോക്കുന്നത്, അത് മനുഷ്യ സമത്വത്തിലേക്കാണ് ശ്രദ്ധ പതിപ്പിക്കുന്നത്. ശരീര സൗന്ദര്യവും വസ്ത്ര മേന്മയും മുതല്‍ കൂട്ടായി ഗണിക്കുന്നവര്‍ക്കാണ് സ്വന്തം സമത്വത്തെ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കേണ്ടി വരുന്നത്. ഒരു മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചടത്തോളം മുഖ വികൃതതയോ സൗന്ദര്യകൂടുതലോ ഒരു പ്രശനമുള്ള കാര്യമല്ല.

സ്ത്രീ സ്വാതന്ത്ര്യം ഹനിക്കല്‍, സാംസ്‌കാരിക മേഘലകളിലെ സ്ത്രീകളുടെ പിന്നോട്ടടി, മറച്ച് പിടിക്കുന്തോറും ആണിനു-പെണ്ണിനോടുള്ള വൈകാര്യത കൂടല്‍ എന്നീ കാരണങ്ങളാല്‍ സ്ത്രീ പുരുഷ സംങ്കലനത്തോടൊപ്പം വസ്ത്രങ്ങളിലും രൂപമാറ്റം വേണമെന്നും, നല്ലമനസ്സകമുണ്ടെങ്കില്‍ സര്‍വ്വതില്‍ നിന്നും രക്ഷ നേടാം എന്നുതുടങ്ങി സര്‍വസമത്വ വാദികള്‍ ഉന്നയിക്കാറുള്ള വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ ചിന്തിച്ചാല്‍ മനസ്സിലാകുന്നതെയൊള്ളൂ. സ്വന്തം ശരീരത്തെ വേണ്ടാത്ത വഴിയില്‍ നിന്ന് സംരക്ഷിക്കുന്നത് അസ്വാതന്ത്രമല്ല. ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ ഇസ്‌ലാമിക ചട്ടകൂടുകള്‍ അനുസരിച്ച് ജീവിച്ചവര്‍ക്ക് സാധിച്ചിട്ടുമുണ്ട്. ഇഷ്ടഭോഗങ്ങള്‍ക്കും ഇച്ഛകള്‍ക്കും ശേഷം വരുന്ന ലൈംഗീക വിരക്തിയാണ് സ്ത്രീ-പുരുഷ സംങ്കലനം പ്രധാനം ചെയ്യുന്നത്. വേണ്ടാവൃത്തികളില്‍ നിന്നും സ്ത്രീയെ സംരക്ഷിച്ചു നിര്‍ത്താനുള്ള മുന്‍കരുതലാണിതെന്നുമെല്ലാമാണ് ഇത്തരം തലതിരിഞ്ഞ സംശയങ്ങള്‍ക്ക് തിരിച്ച് ശരമെറിയാനുള്ളത്.

    സ്ത്രീ സംവരണങ്ങള്‍ക്കും സമത്വവാദങ്ങള്‍ക്കുമെല്ലാം പ്രചുരപ്രചാരം ലഭിച്ച ഈ കാലഘട്ടത്തോടാണ് സ്ത്രീ രംഗപ്രവേശത്തെ നാം കൂട്ടി വായിക്കേണ്ടത്.  വൃദ്ധനായ ശുഐബ് നബിയുടെ പെണ്‍മക്കള്‍ ആടിന് വെള്ളം കൊടുക്കാനായി മാറി നില്‍ക്കുന്നത് കണ്ട മൂസാ (അ)അവരോടും കാര്യം ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടിയിതായിരുന്നു: ഞങ്ങളുടെ പിതാവ് രോഗ ശയ്യയിലായത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ ഈ ഉദ്യമത്തിന് ഇറങ്ങിത്തിരച്ചതെന്നും ഇപ്പോള്‍ ഞങ്ങള്‍ മറ്റുള്ളവരില്‍ നിന്നും മാറി നില്‍ക്കുന്നത് പുരുഷന്മാരുടെ ഊഴം കഴിഞ്ഞിട്ടെടുക്കാം എന്ന് കരുതിയിട്ടുമാണ്. ഈ സംഭവത്തില്‍ നിന്ന് ഇങ്ങനെ സംഗ്രഹിക്കാം, അത്യാവശ്യ ഘട്ടങ്ങളില്‍ (ളറൂറ) സ്ത്രീക്ക് പൊതു രംഗങ്ങളില്‍ ഇറങ്ങാം എന്നും, ഇറങ്ങുന്നത് പൂര്‍ണ്ണമായും ഇസ്‌ലാമിക ചട്ടക്കൂടുകള്‍ ഗണിച്ചായിരിക്കണമെന്നും.

സ്ത്രീകള്‍ക്ക് മുപ്പത്തിമൂന്ന് ശതമാനവും അമ്പത് ശതമാനവുമൊക്കെ സംവരണം നല്‍കുന്ന ഈ കാലഘട്ടത്തില്‍ മുസ്‌ലിം സ്ത്രീകള്‍ പിന്നോട്ടടിക്കാന്‍ പാടുണ്ടോ?  പ്രാധിനിത്യ അളവ് കോലുകളില്‍ മുസ്‌ലിം സ്ത്രീകളുടെ ഭാഗദേയം അവള്‍ പൂര്‍ത്തിയാക്കണം. ഇന്ത്യ പോലോത്ത സംങ്കര മതാടിത്തറ ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്ത് മുസ്‌ലിം പ്രാധിനിത്യം ഏറെ പ്രധാനമാണ്. ശുഐബ് നബിയുടെ മക്കള്‍ക്ക് വന്ന്‌പെട്ടപോലെ ഇന്നത്തെ സ്ത്രീകള്‍ക്ക് വന്ന് പെട്ട അത്യന്താപേക്ഷിത ഘട്ടമാണിത്. എന്ന് വെച്ച് അതിരും വരമ്പുമില്ലാതെ യഥേഷ്ടം മേഞ്ഞ് നടക്കാന്‍ പാടില്ല. അവളുടേതായ വസ്ത്ര വിധാനങ്ങളോടെ മാറി നില്‍ക്കേണ്ടതില്‍ നിന്ന് മാറിനിന്ന് കൊണ്ടാകണം ഭരണ നിര്‍വ്വഹണം നടത്തേണ്ടത്.

നവോത്ഥാനത്തിന്റെയും പുരോഗതിയുടെയും  വക്താക്കളെന്ന് സ്വയം പെരുമ്പറ മുഴക്കി കടന്ന് വരാറുള്ള ഇസ്‌ലാഹി പ്രസ്ഥാനക്കാരാണ് മറ്റൊരു കക്ഷി. സുന്നികള്‍ക്ക് നേരെ യാഥാസ്ഥികരെന്ന് ആക്രോഷിച്ച് വരാറുള്ള ഈ ഉല്‍പതിഷ്ണുക്കള്‍ സ്വന്തം മത മൂല്യങ്ങളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അടിയറവ് വെക്കുകയാണ്. ഓറിയന്റലിസ്റ്റ് സാമ്രാജ്യത്വ തല്‍പരര്‍ ഇന്നൊരിക്കലും മുസ്‌ലിംകളെയല്ല പേടിക്കുന്നത്, മറിച്ച് ഇസ്‌ലാമിനെയാണ്. ഇസ്‌ലാമിനെ മുസ്‌ലിംകളില്‍ നിന്ന് വകഞ്ഞ്മാറ്റുക എന്ന നിഗൂഢ ലക്ഷ്യ പൂര്‍ത്തീകരണത്തിന് പാലം വെച്ച് കൊടുക്കുകയാണ് ഉല്‍പതിഷ്ണുക്കള്‍.

ശരീഅത്തിന്റെ അതിര്‍വരമ്പുകള്‍ സ്ത്രീയെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തുറന്ന് വിടുകയാണെന്നും സ്ത്രീ സ്വത്വ വാദങ്ങളോട് കൂറ് പുലര്‍ത്തുന്നവരാണ് എന്ന തരത്തിലുള്ള വാദഗതികളാണ് തല്‍പരക്ഷികള്‍ മുന്നോട്ട് വെക്കുന്നത്. ആഇശ ബീവി ജമല്‍ യുദ്ധത്തില്‍ പരസ്യമായി യുദ്ധത്തിനിറങ്ങി എന്ന് തിട്ടൂരമിറക്കിയവര്‍ ശരീഅത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളും ചരിത്രവും വായിക്കുന്നത് നല്ലാതായിരിക്കും. മുഖവും മുന്‍കയ്യും ഉള്‍പ്പെടെ സര്‍വ്വതും മറച്ച് പിടിച്ച് ഒട്ടക കട്ടിലില്‍ ഇരുന്നാണ് മഹതി യുദ്ധം നയിച്ചത്. സ്വന്തം ഒട്ടകത്തിന്റെ കാലിന് വെട്ടേറ്റപ്പോള്‍ ഒരു ടെന്റില്‍ കൊണ്ടാക്കി സ്വഹാബികള്‍ മഹതിക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയും ചെയ്തു. (അല്‍ബിദായ വന്നിഹായ:7202)

ഹിജാബും മറയുമൊന്നില്ലാതെ പുരുഷന്മാരുമായി ഇടകലരാമെന്നതിന് ഒരുപാട് ഹദീസുകളാണ് എതിര്‍വാദകാര്‍ക്ക് കൂട്ടിനുള്ളത്. സ്വസ്ഥമായിരുന്നൊന്ന് ചിന്തിച്ചാല്‍ തന്നെ എല്ലാ സംരക്ഷണങ്ങളും ദൂരീകരിക്കപ്പെടും.അനസ് (റ)വില്‍ നിന്ന് ഇമാം മുസ്‌ലിം (റ)റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ പേര്‍ഷ്യക്കാരനായ നബിയുടെ അയല്‍വാസി നബിയെ സല്‍ക്കരിക്കുന്നതും ആഇശയെ കൂടാതെ ഞാന്‍ വരില്ലെന്ന് നബി പറഞ്ഞതും ഒടുവില്‍ അയല്‍വാസി സമ്മതംമൂളിയപ്പോള്‍ ആഇശാ ബീവി നബിയോടൊപ്പം അയല്‍ വീട്ടില്‍ പോയതുമാണ് പ്രതിപാദ്യ വിഷയം. ഈ ഹദീസില്‍ എവിടെയും പുരുഷന്‍ സ്ത്രീയുമായി സംഗമിച്ചതിന് ഒരു തെളിവുമില്ല. എങ്കിലും മര്‍ക്കടമുഷ്ടിയുള്ളവര്‍ക്ക് യഥേഷ്ടം വലിച്ച് നീട്ടാവുന്ന ഹദീസാണിത്. പുരാതന ജാഹിലിയ്യ യുഗത്തിലെന്നത് പോലെ സ്ത്രീകള്‍ സൗന്ദര്യ പ്രകടനം നടത്തരുത്(33-33). പ്രവാചക പത്‌നിമാരോട് നിങ്ങളെന്തെങ്കിലും ആവശ്യപ്പെടുകായണെങ്കില്‍ ഹിജാബിന്റെ പിന്നില്‍ നിന്ന് ചോദിക്കണം (33-53) എന്നീ സൂക്തങ്ങള്‍ തന്നെ ഇത്തരം വാദങ്ങള്‍ക്കുള്ള മറുപടിയാണ്.

പൊതുജനങ്ങളെ ചാക്കിട്ട് പിടിക്കാന്‍ ഒരുപാട് ചാട്ടുനാടായങ്ങളാണ് ഇത്തരം വാദക്കാര്‍ക്ക് കൂട്ടിനിള്ളത്. അന്യപുരുഷന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഹിജാബ് ധരിക്കാതെ പ്രത്യക്ഷപ്പെട്ട എത്രയോ പ്രസിദ്ധരായ മുസ്‌ലിം വനിതകള്‍ ചരിത്രത്തിലുണ്ടല്ലോ, പിന്നെ എങ്ങനെ ഇത് ഹറമാകും? കലാനുസൃതമായ മാറ്റങ്ങള്‍ നിയമങ്ങള്‍ക്കും ബാധകമാണ് എന്ന മൗലിക സിദ്ധാന്തത്തിന്റെ ബാക്കിപത്രമല്ലെ സ്ത്രീ പ്രവേശനം? കേട്ടമാത്രയില്‍ സാധുജനങ്ങളുടെ കണ്ണ് മഞ്ഞളിപ്പിക്കാനുള്ള പൊട്ടീസ് പരിപാടികളാണിത്.ഒന്നാമത്തെ ചോദ്യത്തിന് മറുപടിയായി പറയാനുള്ളത് ഇസ്‌ലാമില്‍ ഖുര്‍ആനും ഹദീസും ഇജ്മാഉം ഖിയാസും അടിസ്ഥാനപ്പെടുത്തിയാണ് നിയമങ്ങളും വിധികളുമുണ്ടാക്കുന്നത്. മനുഷ്യരെല്ലാം തെറ്റ് ചെയ്യുന്നവരാണെന്ന  നബി വചനം ഉണ്ടായിരക്കെ ഏതെങ്കിലും ചിലര്‍ ചെയ്തതിനെ ഇസ്‌ലാമിക നിയമങ്ങളായി ഗണിക്കാവുന്നതല്ല. ചില സംഭവങ്ങള്‍ സാഹചര്യാനുസരണം അത്യാവശ്യഘട്ടങ്ങളില്‍ സംഭവിക്കുന്നവയുമായിരിക്കും.

അത്യാവശ്യഘട്ടമാണെങ്കില്‍ പോലും ഇസ്‌ലാമിന്റെ തത്വ ശാസ്ത്രങ്ങളെ പരിഗണിക്കണമെന്നത് മറ്റൊരു വശം. രണ്ടാമത്തെ ചോദ്യ പ്രകാരം, ഇസ്‌ലാം കടന്ന് വരുമ്പോള്‍ ഇത്തരം പുരോഗമനങ്ങളൊന്നും എത്തിച്ചിട്ടില്ലായിരുന്നുവെന്നും പിന്നീട് വന്ന വ്യവസായ വല്‍കരണത്തോടെ സ്ത്രീകളെ ഈ രംഗത്തേക്ക് കൂടുതല്‍ ആവശ്യാമായി എന്നുമാണ് അവര്‍ക്ക് പറയാനുളളത്. ഹജ്ജതുല്‍ വദാഇലെ ഞാന്‍ നിങ്ങള്‍ക്ക് ദീനിനെ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നുവെന്ന പ്രഖ്യാപനത്തെ ഇവിടെയാണ് കൂട്ടിവായിക്കേണ്ടത്. കാലാനുസൃതം വരുന്ന മാറ്റങ്ങളെ ഉള്‍കൊണ്ടുള്ള ശരീഅത്ത് വ്യവസ്ഥയാണ് നമുക്കുള്ളത്. പക്ഷെ, ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകള്‍ക്ക് മാറ്റം വരുത്തിക്കൂടെന്ന് മാത്രം. സ്റ്റാലിന്റെയും കാള്‍ മാക്‌സിന്റെയും മാവോയുടെയും വാദങ്ങള്‍ക്ക് ഇന്നത്തെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായി പുലംബന്ധം പോലുമില്ലാത്തത് അടിസ്ഥാന തത്വങ്ങളുടെ ഇടര്‍ച്ച തന്നെയാണ് കാരണം.

ഫെമിനിസ്റ്റുകളുടെ 'ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന' ദൂശ്ശാണ്ഡ്യമാണ് സ്ത്രീ പൊതു പ്രവേശനത്തില്‍ ഉയര്‍ന്ന് വരാറുള്ള മറ്റൊരു അസ്ത്രം. ഒന്നുമില്ല, കുറിതൊടും മുമ്പ് നിലപതിക്കാന്‍ മാത്രമുള്ള ശക്തിയേ ഇത്തരം വാദഗതികള്‍ക്കൊള്ളു.സ്ത്രീ വാദത്തിന്റെ സൈദ്ധാന്തിക അടിത്തറയായ ഫെമിനിസത്തെ, സമത്വവാദമെന്നല്ല പുരുഷവാദമെന്നേ വിളിക്കാന്‍ പറ്റൂ. ശരീരശാസ്ത്രം ശരീര ഘടനാ ശാസ്ത്രം (അചഛഠഛങഥ) തുടങ്ങി ജീവിതത്തിന്റെ അഘിലനിഘില മേഘലകളിലും സ്ത്രീയും പുരഷനും രണ്ട് ദ്രുവങ്ങളിലാണ്. ഫെമിനിസ്റ്റ് വിചാരധാര കൂടുതലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെ ലിംഗസമത്വത്തിന്റെ പരിണിതി നമുക്ക് പറഞ്ഞ് തരുന്നുണ്ട്.

ചുരുക്കത്തില്‍, ലിംഗസമത്വം ദിവാസ്വപ്‌നമാണെന്നും സ്ത്രീ രംഗ പ്രവേശനം ഇസ്‌ലാം അനുവദിക്കുന്നില്ലായെന്നും സ്ത്രീയുടെ സംരക്ഷണമാണ് ഇസ്‌ലാമിന് അതി പ്രധാനമെന്നും സുവ്യക്തം. എന്നിട്ടും ഇസ്‌ലാമിനെതിരെ ഒളിയമ്പെറിയുന്ന മുസ്‌ലിം വിരുദ്ധര്‍, ഇസ്‌ലാമിനെ വാരിപ്പുണരുന്ന സ്വന്തം സഹചാരിളെ കണ്ട്,  വ്യഗ്രത പൂണ്ടുകൊണ്ടാണ് ഇത്തരം കരുനീക്കങ്ങള്‍ നടത്തുന്നത്. സാംമ്രാജ്യത്വ ശക്തികളുടെ കണ്ണിലുണ്ണിയാകാന്‍ ശ്രമിക്കുന്ന വഹാബി പിന്മുറക്കാരും അന്യന് വേണ്ടി ഇസ്‌ലാമിനെ തീറെഴുതിക്കൊടുക്കുകയാണ്.

🖋മുഹ്‌സിന്‍ പൂക്കൊളത്തൂര്‍




Post a Comment

0 Comments