ഇന്ന് ഭൂമി വലിയൊരു മാലിന്യ കൂമ്പാരമാണ്. മനുഷ്യരുടെ ജീവിത രീതിയില്‍ വന്ന മാറ്റങ്ങള്‍ ഇതര ജീവജാലങ്ങളെയും നമ്മുടെ ആവാസ വ്യവസ്ഥയെ തന്നെയും എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് ഭീകരമായ സത്യമാണ്. നമുക്കിടയില്‍ ഏറെ പ്രചാരം ലഭിച്ച ഡിസ്‌ബോസിബിള്‍ സംസ്‌കാരം തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക ്‌ബോട്ടിലുകള്‍, ഫാസ്റ്റ് ഫുഡ് കര്‍ട്ടനുകള്‍ കൊണ്ട് നിറഞ്ഞ റോഡരികുകള്‍ തുടങ്ങി മാലിന്യ നിക്ഷേപത്തിന്റെ സുരക്ഷിത ഇടമായി കരുതപ്പെടുന്ന ജലാശയങ്ങളും മറ്റു പൊതുയിടങ്ങളും ഈ സംസ്‌കാരത്തിന്റെ ബാക്കി പത്രങ്ങളാണ്.
പരിസര മലനീകരണത്തിന്റെ ഏറ്റവും വിനാശകാരിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പ്ലാസ്റ്റിക്കില്‍ അടങ്ങിയ വിഷവസ്ത്തുക്കള്‍ ജലത്തെയും മണ്ണിനെയും വായുവിനെയും ഒരുപോലെ മലിനമാക്കുന്നു. ഏതെങ്കിലും ഒരു പ്രദേശത്ത് പ്ലാസ്റ്റിക്ക് കെട്ടിക്കിടക്കുകയും അത് പരിസ്ഥിതിയുടെ സ്വാഭാവികതക്ക് ഭംഗം വരുത്തുകയോ മനുഷ്യനോ മറ്റു ജന്തുക്കള്‍ക്കോ സസ്യങ്ങള്‍ക്കോ ദോഷകരമാവുകയോ ചെയ്യുന്നതിനാണ് പ്ലാസ്റ്റിക് മലിനീകരണം എന്ന് പറയുന്നത്. മനുഷ്യനിര്‍മിതിയില്‍ അവിശ്വസിനയമാവണ്ണം സര്‍വ്വ മേഖലകളിലും ഉപകാരപ്രദമാണ് പ്ലാസ്റ്റിക്. എന്നാല്‍ അത് നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ സര്‍വ്വ മേഖലെയേയും ബാധിക്കുന്ന കടുത്ത വിഷവുമാണ്. മറ്റു പദാര്‍ത്ഥങ്ങളെക്കാള്‍ കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതും സൂക്ഷമ ജീവികളുടെ പ്രവര്‍ത്തനം വഴി വിഘടിക്കാത്തതുമായതിനാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വരുത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിരവധിയാണ്. സാങ്കേതിക വളര്‍ച്ചക്ക് പുറമെ ജനസംഖ്യയില്‍ വന്ന ഗണ്യമായ വര്‍ധനവും ഉപഭോഗ സംസ്‌കാരവും പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മിതിയും അതു വഴി താങ്ങാനാകാത്ത മാലിന്യ കൂമ്പാരങ്ങള്‍ക്കും വഴിയൊരുക്കി. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആധിക്യം ലോകത്തെ എത്രമാത്രം ബാധിച്ചു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 'ഗ്രയിറ്റ് പസഫിക് ഗാര്‍ബേജ് പാച്ച്'എന്നറിയപ്പെടുന്ന മാലിന്യ പ്രദേശം. ഇന്നത്തെ ഫ്രാന്‍സിന്റെ മൂന്നിരട്ടി വലിപ്പം വരുന്ന ഒരു ദ്വീപാണത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ല്‍ കുന്നുകൂടിയ ഈ മാലിന്യ പ്രദേശം ഉയര്‍ത്തുന്ന വെല്ലുവിളി പ്രവചനാതീതമാണ്. 2017-ല്‍ ഡല്‍ഹിയിലെ ഗാന്ധിപൂരില്‍ ലോകത്തെ ഞെട്ടിച്ച വമ്പന്‍ മാലിന്യ കമ്പനി തകര്‍ന്നടിയുകയുണ്ടായി. 15 നില കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്ന അവിടുത്ത മാലിന്യക്കൂനയില്‍ ദിവസവും 1000 ടണ്‍ മാലിന്യമായിരുന്നി നിക്ഷേപിച്ചിരുന്നത്. കാലക്രമേണ മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന മാലിന്യങ്ങളും അവയുടെ രൂപത്തിലും തോതിലുമുള്ള മാറ്റങ്ങളും പ്രകൃതിക്കും മനുഷ്യജീവിതത്തിനും വരുത്തുവെക്കുന്ന നാശം ക്രമാതീതമാണ്.
ചരിത്രപരമായി മനുഷ്യന്‍ മാലിന്യ സംസ്‌കരണത്തിന് വലിയ വില കല്‍പിച്ചിട്ടുണ്ടായിരുന്നുവെന്നതാണ് വാസ്തവം.ബി.സി അഞ്ഞൂറില്‍ തന്നെ നഗരവാതിലുകള്‍ക്ക് പുറത്ത് മാത്രമേ മാലിന്യം നിക്ഷേപിക്കാവു എന്ന നിയമം ഏഥന്‍സില്‍ നടപ്പാക്കിയിരുന്നു.ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ബാക്കി പത്രങ്ങളായി ലഭിച്ച ടൗണ്‍ഷിപ്പില്‍ മാലിന്യ സംസ്‌കരണ്ത്തിനായി
എറെ പ്രാധാന്യം നല്‍കിയിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. മധ്യകാലങ്ങളില്‍ യൂറോപ്പിലാകെ പടര്‍ന്നു പിടിച്ചിരുന്ന കോളറ,ടൈഫോയ്ഡ് പോലോത്ത പകര്‍ച്ചവ്യധികള്‍ അനാരോഗ്യ വ്യവസ്ഥയുടെ പരിണിതിഫലമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. 1800 കളിലാണ് യൂറോപ്പ് പൊതുവെ ഒരു സത്യത്തോട് പ്രതികരിക്കുന്നതും ആരോഗ്യപരമായ വ്യവസ്ഥയുടെ സംസ്ഥാപനത്തിനായി മുന്‍കയ്യെടുക്കുന്നതും. 1850-ലാണ് ചിക്കാഗോയില്‍ മലിനജല സംസകരണത്തിനായി ഏറ്റവും വലിയ ഓട നിര്‍മിക്കുന്നത്. ഇതിനെ തുടര്‍ന്ന് അമേരിക്കയിലെ മറ്റു നഗരങ്ങളിലും ഒടകള്‍ സ്ഥാപിക്കുകയുണ്ടായി.
റബര്‍ കടലാസ്, ഗ്ലാസ്, പ്ലാസ്റ്റിക്, കെട്ടിടനിര്‍മാണാവിശിഷ്ടങ്ങള്‍, വീട്ടുമാലിന്യങ്ങള്‍, രാസപഥാര്‍ത്ഥങ്ങള്‍ അടങ്ങുന്ന ഉപയോഗ ശേഷം വലിച്ചെറിയുന്നതുമായ മാലിന്യങ്ങളാണ് ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണി. മാലിന്യങ്ങള്‍ അധികവും പല ആവിശ്യങ്ങള്‍ക്കായി വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. എളുപ്പം രൂപം മാറ്റാന്‍ കഴിയുന്നത് എന്നര്‍ത്ഥമുള്ള 'പ്ലാസ്റ്റിക്കോസ്'എന്ന ഗ്രീക്ക് പദത്തില്‍ നിന്ന് ഉള്‍തിരിഞ്ഞുണ്ടായ പ്ലാസ്റ്റികിനെ രൂപം മാറ്റം വരുത്തി മറ്റു ഫലപ്രദമായ വസ്തുക്കള്‍ നിര്‍മിക്കാന്‍ സാധിക്കുന്നതാണ്. സ്വജീവിതത്തെയും തലമുറകളെയും പരിഗണിക്കാതെ മാലിന്യങ്ങളില്‍ ഏറിയ പങ്കും നമ്മുടെ ചുറ്റുപാടിലേക്ക് വലിച്ചെറിയലാണ് പതിവ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണം അവ ഉപയോഗിക്കുന്ന തോതുകള്‍ വര്‍ധിച്ചതു കൊണ്ടാണ്. അതിനാല്‍ തന്നെ ഇന്ന ് ലോകത്ത് മാലിന്യ നിരക്കില്‍ പത്ത് ശതമാനവും പ്ലാസ്റ്റികാണ് ഇടം പിടിച്ചിരിക്കുന്നത്. സമുദ്രത്തിലാകട്ടെ ഓരോ ചതുരശ്ര കിലോമീറ്ററിലും 15000 ത്തിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.
1950-ല്‍ ലോകമെമ്പാടും പ്ലാസ്റ്റികിന്റെ ഉല്‍പാദനം 20 ലക്ഷം ടണ്‍ ആയിരുന്നെങ്കില്‍ 2015-ല്‍ 35 കോടി ടണ്‍ പ്ലാസ്റ്റിക് ഉല്‍പാദനത്തിലേക്കെത്തി. 2020-ല്‍ രണ്ടോ മൂന്നോ കോടുയുടെ വര്‍ധനവ് കാണുമെന്നാണ് പഠനം. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ഉല്‍പാദിപ്പിക്കപ്പെട്ട പ്ലാസ്റ്റികാണ് ഈ ഒരു പതിറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത് എന്നാണ് വാസതവം. വര്‍ഷവും 35 കോടി ടണ്‍ പ്ലാസ്റ്റിക്കുക്കള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും 1 കോടി ടണ്‍ പ്ലാസ്റ്റിക്കുകള്‍ മാത്രമേ പുനചംക്രമണം ചെയ്യപ്പെടുന്നുള്ളൂ.
വര്‍ഷം തോറും നിക്ഷേപിക്കപ്പെടുന്ന അഞ്ച് ട്രില്ല്യണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗത്തിലും പുനചംക്രമണത്തിലും മാത്രം ചുരുക്കാന്‍ സാധിക്കുകയില്ല. കാരണം, അവ സൃഷ്ടിക്കുന്ന മലിനീകരണവും ബുദ്ധിമുട്ടുകളും ആര്‍ക്കും ഉള്‍കൊള്ളാനാകാത്തതാണ്. വെള്ളത്തില്‍ ഇടകലരുന്ന വിഷാംശങ്ങളുണ്ട് പ്ലാസ്റ്റിക്കില്‍. വെള്ളത്തില്‍ അടിഞ്ഞ് ചേരുന്നവ വെള്ളത്തെ മലിനമാക്കുന്നു. അതോടെ ശുദ്ധജലവും കുടിവെള്ളവും നമ്മില്‍ രോഗം പരത്തുന്നു. ഒരു പ്ലാസ്റ്റിക് 4000 മുതല്‍ 5000 വര്‍ഷം വരെ മണ്ണിലലിയാന്‍ സമയമെടുക്കുന്നു. ഇത്തരം അലിഞ്ഞു ചേരാത്ത പ്ലാസ്റ്റിക്കുകള്‍ മണ്ണിലെ നീരൊഴുക്കിനെയും വായു സഞ്ചാരത്തെയും തടസപ്പെടുത്തുന്നു. കടലില്‍ തള്ളപ്പെടുന്ന 135 ലക്ഷം ടണ്‍ പ്ലാസ്റ്റിക് അവയെ തിന്നുന്ന മത്സ്യങ്ങള്‍, കടല്‍ പക്ഷികള്‍ എന്നിവയെ കൊന്നൊടുക്കുന്നു. ഓരോ മിനുട്ടിലും ഒരു ലക്ഷം വീതം തള്ളപ്പെടുന്ന വാട്ടര്‍ ബോട്ടിലുകള്‍ ഭൂമിയുടെ വിനാശത്തെയാണ് തുറന്നിടുന്നത്. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ പുറത്ത് വരുന്ന ഡൈഓക്‌സൈന്‍ കാന്‍സര്‍ രോഗത്തിന് കാരണമാകുന്നു.
1840-കളില്‍ ഫ്രെഡറിക് ഷോണ്‍ബീന്‍ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്‍ തന്റെ കൈയില്‍നിന്ന് വീണുപൊട്ടിയ ബീക്കറിലെ സള്‍ഫ്യൂറിക് ആസിഡും നൈട്രിക് ആസിഡും അടങ്ങിയ മിശ്രിതം പരുത്തിത്തുണികൊണ്ട് തുടച്ചുവൃത്തിയാക്കിയപ്പോള്‍ അവ തമ്മില്‍ പ്രവര്‍ത്തിച്ച് രൂപംകൊണ്ട പോളിമറാണ് പ്ലാസ്റ്റിക് യുഗത്തിലേക്കുള്ള വാതില്‍ തുറന്നതെന്നു പറയാം. സെല്ലുലോസ് നൈട്രേറ്റ് ആയിരുന്നു ആ സെമി സിന്തറ്റിക് പോളിമര്‍.വാട്ടര്‍ ബോട്ടിലുകള്‍ പാര്‍ക്കിങ് ഷീറ്റുകള്‍ തുടങ്ങി ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പി.ഇ.ടി(ജഋഠ), പുനരുപയോഗവും പുനചംക്രമണവും സാധിക്കുന്നതും കട്ടിയേറിയ ബോട്ടിലുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന എച്ച്.ഡി.പി.ഇ, ഒരു തവണ മാത്രം പുനര്‍ചംക്രമണത്തിന് പലതരം പൈപ്പുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയൊക്കെ നിര്‍മ്മിക്കാനുപയോഗിക്കുന്ന പി.വി.സി, ബ്രഡ് പോലുള്ള ഭക്ഷണ പഥാര്‍ത്തങ്ങള്‍ പാക്ക് ചെയ്യനുപയോഗിക്കുന്ന എല്‍.ഡി.പി.ഇ, ചെറിയ അളവില്‍ പുനര്‍ചംക്രമണം ചെയ്യപ്പെടാറുള്ള ടിന്നുകള്‍ വാട്ടര്‍ബോട്ടിലുകള്‍ എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പി.സി, കയര്‍ സ്‌ട്രോ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പി.പി, ക്യാരി ബാഗുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പി.എസ് എന്നിവയാണ് പ്രധാനമായും നിര്‍മ്മിക്കിപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍.
വിറ്റഴിക്കപ്പെടുന്നതിനേക്കാള്‍ നൂറിരട്ടി പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കപ്പെടുന്നു എന്നതാണ് വാസ്തവം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണത്തിന് ലോക രാജ്യങ്ങള്‍ കോടിക്കണക്കിന് ഡോളറാണ് ചിലവഴിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗത്തില്‍ വരുത്തേണ്ട നിയന്ത്രണം തന്നെയാണ് അതിനുള്ള പോംവഴി. താല്‍കാലികമായി ഉണ്ടാകുന്ന അകളെ മാറ്റിനിറുത്താന്‍ നമുക്ക് സാധിച്ചാല്‍ അത് നാം പ്രകൃതിയോട് ചെയ്യുന്ന ഏറ്റവും വലിയ പുണ്യമായിരിക്കും. ബോധവല്‍ക്കരണം കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല പ്ലാസ്റ്റിക് മാലിന്യം. ഭരണ കൂടത്തിന്റെ ശക്തമായ ഇടപെടലും അതിലുണ്ടാവണം. ഒരാള്‍ മാറുന്നതിന്ന് പകരം സംസ്‌കാരത്തിന്റെ മാറ്റമാണ് ഇവിടെ ഉണ്ടാകേണ്ടത്. അത് ക്രമേണ ക്രമേണ മാത്രമേ സാധ്യമാകൂ.
കേരളത്തില്‍ ഈ ജനുവരി ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പ്ലാസ്റ്റിക് സഞ്ചികള്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, സ്‌ട്രോ, സ്പൂണ്‍, സ്റ്റിറര്‍, പ്ലാസ്റ്റിക് ഷീറ്റ്, തെര്‍മോകോള്‍, സ്‌റ്റൈറോഫോം പ്ലേറ്റ്, കപ്പ്, പ്ലാസ്റ്റിക് ആവരണമുള്ള കപ്പ്, പ്ലേറ്റ്, ബൗള്‍, ബാഗ്, നോണ്‍ വൂവണ്‍ ബാഗ്, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് കുടിവെള്ള പൗച്ച്, അര ലിറ്ററില്‍ താഴെയുള്ള കുടിവെള്ളക്കുപ്പികള്‍, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, പ്ലാസ്റ്റിക് ബാനര്‍, ഫ്‌ലക്‌സ് തുടങ്ങി നമ്മള്‍ ഉപയോഗിച്ച് പെട്ടെന്ന് വലിച്ചെറിയുന്ന ഒരു നിര ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും ഉപയോഗവുമാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. ഇതിനുമുമ്പ് 2016-ല്‍ 50 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് തദ്ദേശഭരണ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ഫ്‌ളക്‌സിന്റെ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് സംസ്ഥാനത്ത് നടക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളും സാമൂഹ്യ സന്നദ്ധ സ്ഥാപനങ്ങളുമെല്ലാം ഇതില്‍ പങ്കാളികളാകുകയാണ്. കേരളത്തില്‍ ഒരു ദിവസം ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം ഏതാണ്ട് 480 ടണ്‍ വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
🖋സൈനുല്‍ ആബിദ്

0 Comments