ആമസോണ്‍: ഭൂമിയുടെ ആശ്വാസം കത്തിയെരിയുമ്പോള്‍




ബ്രസീലിലെ ആമസോണ്‍ സംസ്ഥാനത്തിലെ ആമസോണ്‍ മഴക്കാടുകള്‍ ഈയിടെ കാട്ടു തീയിലൂടെ കത്തിയെരിഞ്ഞു.ലോകത്ത് അപൂര്‍വ്വമായി കാണപ്പെടുന്ന ഇത്തരം മഴക്കാടുകള്‍ കത്തിയമരുന്ന ആദ്യഘട്ടത്തില്‍ ലോകം കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു.നിലവില്‍ ആമസോണിന്റെ 17 ശതമാനം കാടുകള്‍ വന നശീകരണത്തിലീടെ നഷ്ടമായി .ഇത് വരും കാലങ്ങളില്‍ പരിസ്ഥിതിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല.അമേരിക്ക് ഉള്‍പ്പെടേയുള്ള വികസിത രാഷ്ട്രങ്ങള്‍ തള്ളുന്ന കാര്‍ബണ്‍ സന്തുലിതാവസ്ഥയില്‍ എത്തിക്കുന്നത് ആമസോണ്‍ പോലുള്ള മഴക്കാടുകളാണ് .ഭൂമിക്ക് ശ്വാസം നല്‍ക്കുന്ന മഴക്കാടുകള്‍ കത്തി പുകഞ്ഞ് ആകാശത്തിലേക്ക് ഉയര്‍ന്നിട്ടും ബ്രസീല്‍ സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈകൊള്ളാതെ  ആഗോള സഹായങ്ങള്‍ തിരസ്‌ക്കരിക്കുകയും ചെയ്തുവെന്നത് ഖേദകരം തന്നെ .

ഭൂമിയിലെ അതിസമ്പന്നമായ ജൈവ വൈവിധ്യം നിലനില്‍ക്കുന്ന ലോകത്തെ ഏറ്റവും വലിയ ഉഷ്ണമേഖല വനമായ ആമസേണ്‍ മഴാക്കാടുകള്‍ സൗത്ത് അമേരിക്കയിലെ ഒമ്പതു രാജ്യങ്ങളിലായി അഞ്ചു ദശലക്ഷത്തിലേറെ ചതുരശ്രകിലോമീറ്ററുകളില്‍ വ്യാപിച്ചു കിടക്കുകയാണ്. പ്രതിവര്‍ഷം ഒന്നര ജിഗ ടണ്‍ കാര്‍ബണ്‍ വലിച്ചെടുത്ത് ഭൗമാന്തരീക്ഷത്തില്‍ 20ശതമാനം നല്‍കുന്ന ഈ അപൂര്‍വ വന സമ്പത്ത് ആഗോള താപനത്തെയും കാലാവസ്ഥ വ്യതിയാനത്തെയും നിയന്ത്രിക്കുന്ന പ്രപഞ്ചത്തിന്റെ പ്രധാന ഘടകമാണ്. ലോകത്ത് ശുദ്ധജലത്തിന്റെ അഞ്ചിലൊന്ന് ഉള്‍കൊള്ളുന്ന ആമസോണ്‍ മഴക്കാടുകള്‍ വംശ നാശ ഭീഷണിയുള്ള സസ്തനികള്‍,ഉരഗങ്ങള്‍,ഉഭയജീവികള്‍ എന്നീ ജന്തു വര്‍ഗ വൈവിധ്യങ്ങളുടെ ആയിരക്കണക്കിന് പക്ഷി-മത്സ്യങ്ങളുടെയും
പതിനിയിരക്കണക്കിന് സസ്യവര്‍ഗങ്ങളുടെയും ദശലക്ഷക്കണക്കിന് ചെറുപ്രാണികളുടെയും ഷഡ്പദങ്ങളുടെയും കലവറയുമാണ്.

ഈ വിഭവ സമ്പദ് സമ്രദ്ധിയുടെ നിലനില്‍പ്പ് ലോകത്തിന്റെ തന്നെ ആയുര്‍ദൈര്‍ഘത്തെ ബാധിക്കുന്നതിനാലാണ് ആമസോണിലെ ആഗോള പ്രശ്‌നമായി ഉയര്‍ന്നത്. എമ്പതിനായിരത്തോളം കാട്ടുതീകള്‍ ഇതിനകം ബ്രസീലില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആദ്യമേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നുവെങ്കിലും അധികാര കേസരികള്‍ ഇവയെല്ലാം തൊണ്ടതൊടാതെ വിഴുങ്ങുകയായിരുന്നു .ഭൂമിയുടെ ഹരിത ശ്വാസ കോശമായി അറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ നശിക്കുമ്പോഴും തന്റെ അധികാരം കൊണ്ട് അമ്മായി ചമയുന്ന ബ്രസീല്‍ പ്രസിഡന്റ്  ജെയര്‍ ബോല്‍സനാരോക്കാണ് രംഗം ഇത്രയും വഷളായതിന്റെ ഉത്തരവാദിത്വം. നാസ കാടുതീയുടെ ദ്രശ്യങ്ങള്‍ ആദ്യമേ പുറത്തുവിട്ടിരുന്നെങ്കിലും അത് ഉപയോഗപ്പെടുത്താന്‍ അല്ലെങ്കില്‍ അതിനുവേണ്ടി നടപടി സ്വീകരിക്കാന്‍ ബ്രസീല്‍ ഭരണകൂടത്തിനായില്ലെന്നാതാണ് വസ്തുത.തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ്  ഇമ്മാനുവല്‍ മാക്രോണ്‍ “നമ്മുടെ വീട് കത്തുകയാണ്, ഭൂമിയുടെ ശ്വാസകോശം കത്തുകയാണ്’എന്ന് ട്വീറ്റ് ചെയ്യുകയും ഇത് ആമസോണിന്റെ രോദനത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു . മാത്രമല്ല , ആദ്യം സഹായം വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് വന്നപ്പോള്‍ അതിനെ തള്ളുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചത് . ഇത് ബ്രസീലിന്റെ ആഭ്യന്തര കാര്യമാണെന്നും മറ്റു രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ടെന്നും ആയിരുന്നു ബ്രസില്‍ പ്രസിഡന്റിന്റെ പ്രതികരണം.സംരക്ഷിത വനത്തില്‍ മനുഷ്യന്റെയും ഭരണകൂടത്തിന്റെയും ഇടപെടലുകള്‍ വ്യാപകമായി  നടക്കുന്നുണ്ട് .ബ്രസില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ കാടുകളിലെ മരം വെട്ടി മാറ്റുന്നതും ഇതിനായി തന്റെ  അധികാര പരിധികൊണ്ട് പ്രസിഡന്റ് നിയമത്തില്‍ ഇളവ് നല്‍കുന്നുവെന്നത് വളരെ ഖേദകരമാണ് .

“ആമസോണ്‍ ഈ ഭൂമിയുടെ സ്വന്തമാണ് ,ബ്രസീല്‍ പ്രസിഡന്റിന്റെ തറവാട്ടു സ്വത്തല്ല’ എന്ന താക്കീതുമായി അന്താരാഷ്ട്ര സമൂഹം മുഴക്കിയ പ്രതിഷേധത്തോടൊപ്പം നിന്ന യൂറോപ്പ്യന്‍ യൂണിയനിലെ  അംഗരാജ്യങ്ങള്‍ വ്യപാര കരാറുകള്‍ റദ്ദാക്കുമെന്നും ബ്രസീലിനെ ഒറ്റപ്പെടുത്താന്‍ വഴികളാരായുമെന്നുമുള്ള  ഭീഷണിക്കൊടുവിലാണ് കാട്ടുതീ നിയന്ത്രണത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാല്‍പതിനായിരം സൈനികരെയും വ്യോമസേന സംവിധാനങ്ങളേയും വിട്ടു നല്‍കാന്‍ ബ്രസീല്‍ പ്രസിഡന്റ് തയ്യാറായത് .

ഈ വര്‍ഷം ജനുവരി മുതല്‍ ഈ മാസം വരെ 74155 തവണ ആമസോണില്‍ കാട്ടുതീയുണ്ടായി എന്നാണ് ബ്രസീലിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ചി (ഐ.എന്‍.പി.ഇ)ന്റെ കണക്ക്.പത്ത് നാളുകള്‍ക്കകം 9600 തവണയാണ് പലയിടങ്ങളിലായി തീ പടര്‍ന്നത് .ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 84 ശതമാനം വര്‍ധനവാണെന്നും 2013ന് ശേഷമുള്ള ഏറ്റവും വലിയ കാട്ടുതീയാണെന്നുമാണ് ഐ.എന്‍.പി.ഇ പറയുന്നത് .ഇത് അന്തരീക്ഷത്തിലുയര്‍ത്തിയ രൂക്ഷമായ പുക പടലങ്ങള്‍ വന്‍ നഗരമായ സാവോപോളെയെ നട്ടുച്ചക്ക് ഇരുട്ടിലാഴത്തി .കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ വന്‍ തോതിലുള്ള പുറം തളളലും  കാര്‍ബണ്‍ മോണോക്‌സൈഡിന്റെ വമ്പിച്ച വര്‍ധനവും മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിന് വന്‍ഭീഷണിയാണ് .കഴിഞ്ഞ വര്‍ഷം ദേശീയ തീവ്രവാദവും വംശീയ ഭ്രാന്തും ഇളക്കിവിട്ട് അധികാരത്തിലേറിയ ഇടതു പക്ഷകാരനായ ജെയര്‍ ബോല്‍സനാരോ ആമസോണ്‍ മഴക്കാടുകളുടെയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന 350 ഗോത്രക്കാരുടെയും  നാശത്തിലേക്കാണ് നയിക്കുന്നത്.”ബ്രസീല്‍ സര്‍വ പ്രധാനം” എന്നാശയം മുന്നോട്ടു വെച്ച് രാജ്യത്തെ 20 ദശലക്ഷം വരുന്ന ജനങ്ങള്‍ക്കു വേണ്ടി ആമസോണ്‍ മേഖലയിലടക്കം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റ്, ആമസോണ്‍ നദിക്ക് കുറുകെ കൂറ്റന്‍ പാലം, സുരിനാം അതിര്‍ത്തിയിലേക്കുളള ബി.ആര്‍.163 ദേശീയ പാത എന്ന ട്രിപ്പള്‍ എ ബൃഹ്ദ് പദ്ധതി ബോല്‍സനാരോ പ്രഖ്യാപിച്ചു. അതിനായി കാടു വെളിപ്പിക്കാനും വേണ്ടി വന്നാല്‍ തദ്ദേശിയരെ ഇറക്കിവിടാനുമുളള ഭരണകൂടത്തിന്റെ രഹസ്യനീക്കം പദ്ധതി തുടങ്ങും മുമ്പേ കളളി വെളിച്ചത്തായി.ഇത് രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ത്തുന്നിടനിടയിലാണ് കാട്ടു തീ പടര്‍ന്നു പിടിക്കുന്നത്.തങ്ങളുടെ തെറ്റായ തീരുമാനങ്ങള്‍ പ്രതിഷേധം വിളിച്ചുവരിത്തിയപ്പോഴും കുലുങ്ങാതെ സ്വന്തം ചെയ്തികളെ ന്യായികരിക്കുക മാത്രമാണ് ഭരണകൂടം ചെയ്തത്.

ഫ്രാന്‍സിലെ ബിയാറിറ്റ് സില്‍      നടന്ന ജി.7 ഉച്ചകോടിയില്‍ പങ്കെടുത്ത കാനഡ,ജര്‍മനി, ഇറ്റലി,ജപ്പാന്‍, യു.കെ., യു.എസ്. രാജ്യങ്ങള്‍ തീയണയ്ക്കാന്‍ 2.2കോടി ഡോളറും സൈനിക പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ബ്രസീല്‍ പരിസ്ഥിതി മന്ത്രി റിക്കാര്‍ഡോ സായിസ് സ്വാഗതം ചെയ്തങ്കിലും പിന്നീട് പ്രസിഡന്റിന്റെ കീഴില്‍ കൂടിയ മന്ത്രി സഭ അത് വേണ്ട എന്ന അതൃപ്തികരമായ മറുപടിയാണു നല്‍കിയത്.അതു തന്നെയാണ് തീ പടര്‍ന്നു കത്തിയപ്പോള്‍ സന്നദ്ധ സംഘടനകളാണ് തീക്കു പിന്നില്‍ എന്ന് പറഞ്ഞ് ബ്രസീല്‍ ഭരണകൂടം തങ്ങളുടെ തടി തപ്പാനുളള ശ്രമങ്ങള്‍ നടത്തി.ഇതൊക്കെ ചില നിഗൂഢ രഹസ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.ആമസോണിന്റെ സിംഹ ഭാഗവും(60%) ബ്രസീലിലാണെങ്കിലും ബ്രസീല്‍ സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മറ്റുളള രാജ്യങ്ങള്‍ക്കും ആശങ്ക ഏറെയാണ്.

എന്നാല്‍, ഇതു കൊണ്ടുമാത്രം അണയുന്നതല്ല ആമസോണിലെ തീ.മഴക്കാടുകളുടെ അടിത്തറ മന്ത്രി അതിന്റെ ഏഴഴക് നശിപ്പിക്കുന്ന ഗവണ്‍മെന്റിന്റെ ജന വിരുദ്ധ വികസന വീക്ഷണത്തില്‍ മാറ്റമുണ്ടായേ തീരൂ.പക്ഷേ,  കടുത്ത ദേശീയ ഭ്രാന്ത് കൈമുതലാക്കി വരുന്ന വലതുപക്ഷ ഭരണാധികാരികളില്‍ നിന്ന് അത്തരമൊരു നീക്കം പ്രതീക്ഷിക്കാന്‍ വയ്യ.അതുതന്നെയാണ് ഇപ്പോള്‍ ലോകത്തിന്റെ ഉളളില്‍ തീ തീറ്റിപ്പിക്കുന്നതും.
 🖋റഫീഖ് ചേറൂര്‍

Post a Comment

0 Comments