വംശഹത്യയെ ബോസ്‌നിയന്‍ ജനത ചെറുത്തു തോല്‍പിച്ചതാണ്



കത്തുന്ന വയറോട് കൂടി ഞങ്ങള്‍ കോണ്‍സട്രേഷന്‍ ക്യാമ്പില്‍ കഴിയുന്ന സമയം, ഒരു തുണ്ടം റൊട്ടിക്ക് വേണ്ടി യാചിച്ചപ്പോള്‍ അത് ഞങ്ങള്‍ക്ക് നല്‍കാത്തതിനു പകരം തൊട്ടടുത്തുള്ള നായക്ക് ഇട്ടുകൊടുക്കുയായിരുന്നു''.

ബോസ്‌നിയന്‍ വംശഹത്യയുടെ കരളലിയിപ്പിക്കുന്ന അതി തീക്ഷ്ണമായ അനുഭവങ്ങളാണ് എല്‍ഡിന്‍ എലിസോവിച്ച് വിവരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലക്കാണ് 1992-1995 കാലയളവില്‍ ബോസ്‌നിയ ഹെര്‍സഗോവിനയിലെ സ്രെബ്രനിക്ക പട്ടണം സാക്ഷ്യം വഹിച്ചത്. ഔദ്യോഗിക കണക്ക് പ്രകാരം 100000 ജനങ്ങള്‍ കൊല്ലപ്പെടുകയും 22 മില്ല്യണ്‍ ജനങ്ങള്‍ നാടുക്കടത്തപ്പെടുകയും, ഇതിനുപുറമേ 12000 മുതല്‍ 20000 ത്തോളം വരുന്ന സ്ത്രീകളെ് നിഷ്‌കരുണം പീഢനത്തിന് ഇരയാക്കപ്പെടുകയും ചെയതത് മറച്ചുവെക്കാനാകാത്ത നഗ്ന സത്യങ്ങളാണ്. ഹിറ്റ്‌ലറുടെ കോണ്‍സട്രേഷന്‍ ക്യാമ്പുകള്‍ അനുസ്മരിപ്പിക്കും വിധം അതിഭീകരമായ അവസ്ഥയായിരുന്നു നവോത്ഥാനം തറവാട് സ്വത്തെന്നവകാശപ്പെടുന്ന യൂറോപ്യന്‍ രാജ്യമായ ബോസ്‌നിയയില്‍ നടമാടിയത്. ഒരു പക്ഷേ, ഇതിനെ നമുക്ക് ആധുനിക യുഗത്തിലെ ആവര്‍ത്തനമെന്നും റാറ്റ്‌കോ മ്ലാഡിച്ച് അതിന്റെ ഹിറ്റ്‌ലറെന്നും പറയാം. 

തലസ്ഥാനമായ സരയേവോ മൂന്നര വര്‍ഷം സൈനിക ഉപരോധത്തിലേര്‍പ്പെടുത്തപ്പെട്ടു. ചുറ്റുമുള്ള ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്നും നഗരത്തിലേക്ക് പീരങ്കികളില്‍ നിന്നും ടാങ്കറുകളില്‍ നിന്നും വെടിയുണ്ടകള്‍ തൊടുത്തു വിട്ടു. മനുഷ്യ ജീവനുകള്‍ ഇയ്യാം പാറ്റകള്‍ കണക്കെ മണ്ണിലേക്ക് ജീവനറ്റു വീണു. ഇൗയൊരു അരക്ഷിതാവസ്ഥ സകല സ്ഥലത്തും വ്യാപിച്ചു. ക്രൂരമായ വംശഹത്യയോടനുബന്ധിച്ചുള്ള വിവിധ കേസുകളിലായി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരിക്കുകയാണ് ബോസ്‌നിയയിലെ സെര്‍ബ് സൈന്യ തലവനായ റാറ്റ്‌കോ മ്ലാഡിച്ച്. ബോസ്‌നിയയിലെ കശാപ്പുക്കാരന്‍ എന്നു പാശ്ചാത്യ മാധ്യമങ്ങള്‍ മുദ്രകുത്തിയിരുന്ന വ്യക്തിയാണ് ഇപ്പോള്‍ എഴുപത്തിനാലു വയസ്സുള്ള ഈ മുന്‍ ജനറല്‍. ബോസ്‌നിയയിലും മുന്‍ യൂഗോസ്ലാവിയയുടെ  മറ്റുചില ഭാഗങ്ങളിലും കാല്‍നൂറ്റാണ്ട് മുമ്പ് പൊട്ടിപ്പുറപ്പെട്ട അതീവ ഗുരുതരമായ കുറ്റങ്ങളില്‍ മിക്കതിനും മ്ലാഡിച്ച് ഉത്തരവാദിയാണെന്നാണ് കോടതിയിലെ മൂന്ന് ജഡ്ജ്ുമാരും വിധിച്ചത്. ഇതേ കുറ്റങ്ങള്‍ക്കുതന്നെ ബോസ്‌നിയയിലെ അന്നത്തെ സെര്‍ബ് രാഷ്ട്രീയ നേതാവ് റാസോവര്‍ കരാഡിസ്ച്ചിന് കഴിഞ്ഞ വര്‍ഷം ശിക്ഷയായി ലഭിച്ചത് നാല്‍പതു വര്‍ഷത്തെ ജയില്‍വാസമായിയിരുന്നു.

ബോസ്‌നിയയുമായി അതിര്‍ത്തി പങ്കിടുന്ന സെര്‍ബിയയുടെ പ്രസിഡന്റായിരുന്ന സ്‌ളോബോദന്‍ മിലോസവിച്ചായിരുന്നു മറ്റൊരു മുഖ്യപ്രതി. ബോസ്‌നിയയുടെ ആഭ്യന്തരയുദ്ധത്തില്‍ അവിടത്തെ സെര്‍ബ് വംശജരെ പ്രോത്സാഹിപ്പിച്ചതും സൈനികമായും സാമ്പത്തികമായും സഹായിച്ചതും മിലോസവിച്ചായിരുന്നു. ഈയൊരു സഹകരണ രീതിയെല്ലാം തന്നെ നായകന്മാര്‍ക്ക് ശിക്ഷ നല്‍കുന്നിടത്തും ദര്‍ശിക്കാന്‍ സാധിച്ചിരുന്നു. അദ്ധേഹം ശിക്ഷ പൂര്‍ണ്ണമായും അനുഭവിക്കേണ്ടി വന്നിട്ടില്ല. വിചാരണയിലിരിക്കെ 2006ല്‍ ജയിലില്‍വെച്ച് തന്നെ ഹൃദയാഘാതം മൂലം മരിച്ചു.

വിചാരണ തുടങ്ങിയതിനുശേഷമുള്ള കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ പ്രതികളില്‍ പലര്‍ക്കും തടവു ശിക്ഷ നല്‍കുകയല്ലാതെ ആര്‍ക്കെതിരെയും വധശിക്ഷ വിധികളുണ്ടായില്ല, കാരണം യൂറോപ്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വധശിക്ഷക്ക് സ്ഥാനമില്ല.
യൂറോപ്പിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ സുപ്രധാന രാജ്യമായിരുന്നു യൂഗോസ്ലാവിയ. 1991ലെ അതിന്റെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ ആഭ്യന്തരയുദ്ധ പരമ്പരയായിരുന്നു ബോസ്‌നിയയില്‍ മുന്ന് വര്‍ഷം അരങ്ങേറിയ നരനായാട്ടിന്റെ പശ്ചാത്തലം. സെര്‍ബിയ, ക്രൊയേഷ്യ, ബോസ്‌നിയ, ഹെര്‍സഗോവിന, സളോവേനിയ, മസിഡോണിയ, കോണ്‍ടിനെ ഗ്രോ എന്നീ ആറ് ഘടക റിപബ്ലിക്കുകള്‍ അടങ്ങിയ ഫെഡറേഷനായിരുന്നു യൂഗോസ്ലാവിയ.

യഥാര്‍ഥത്തില്‍, ഓരോ രാജ്യവും വ്യത്യസ്ത വിഭാഗങ്ങളുടെ മേധാവിത്തത്തിലായിരുന്നു. ഈയൊരു വംശീയ (ലവേശിശരമഹ) വിഷത്തിന്റെ പ്രതിഫലനമാണ് 44 ശതമാനം വരുന്ന ബോസ്‌നിയന്‍ മുസ്‌ലിംകളെ മൃഗതുല്യരായി കാണാന്‍ 32.5 ശതമാനം വരുന്ന സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സും 17 ശതമാനം വരുന്ന ക്രൊയേഷ്യന്‍ കത്തോലിക്കയും വര്‍ഗീയതയുടെ ലേബലില്‍ ഒരുമിച്ചിറങ്ങിയത് . അക്കാലത്ത് തന്നെയാണ് ഇസ്ലാമോഫോബിയയുടെ തുടക്കവും. മാര്‍ഷല്‍ ജോസിഫ് ടിറ്റോയുടെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഇസ്‌ലാമോഫോബിയ തലപൊക്കുകയുണ്ടായെങ്കിലും പക്ഷേ, അത് അടിച്ചമര്‍ത്തപ്പെട്ടു. ടിറ്റോയുടെ മരണത്തോടെ വിഘടനവാദം ശക്തിപ്പെടുകയും ഘടക രാജ്യങ്ങള്‍ ഒന്നൊന്നായി ഭിന്നിക്കാന്‍ തുടങ്ങുകയും ചെയ്തു. യഥാര്‍ഥത്തില്‍ യൂഗോസ്ലാവിയയിലെ മിക്ക നഗരങ്ങളിലും സെര്‍ബിയ പുലര്‍ത്തിയിരുന്ന മേധാവിത്തസ്വഭാവം കടുത്ത അസംതൃപ്തി ജനിപ്പിച്ചിരുന്നു. ഈയൊരു അസംതൃപ്തിയില്‍ സെര്‍ബിയ ക്ഷോഭിക്കുകയും മറ്റു ഘടക രാജ്യങ്ങള്‍ വേറിട്ടു പോകുന്നതു തടയാന്‍ സൈനിക ബലം ഉപയോഗിക്കുകയും ചെയ്തു. ഇതായിരുന്നു ആഭ്യന്തര യുദ്ധത്തിന്റെ തുടക്കം. അതിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായിരുന്നു വ്യത്യസ്ത കാലഘട്ടങ്ങളില്‍ യൂഗോസ്ലാവിയയുടെയും സെര്‍ബിയയുടെയും പ്രസിഡന്റായിരുന്ന സ്‌ളൊബോദന്‍ മിലോസെവിച്ച്.  മറ്റു ഘടക റിപ്പബ്ലിക്കുകളില്‍ സെര്‍ബ് വംശജര്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ആ രാജ്യങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് സെര്‍ബിയയില്‍ ലയിപ്പിക്കാനും ശ്രമം നടന്നു. ഒരു വിശാല സെര്‍ബിയയായിരുന്നു ലക്ഷ്യം. ഈ ഒരു ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ആ പ്രദേശങ്ങളില്‍ നിന്നും സെര്‍ബുകളല്ലാത്തവരെ കൂട്ടത്തോടെ പുറത്താക്കാനും തുടങ്ങി.  സ്ത്രീകള്‍ പോലും ഈ ക്രൂരതകള്‍ക്കിരയായി. സ്‌ളോവേനിയയും ക്രൊയേഷ്യയുമാണ് ആദ്യം വേറിട്ട് പോയത്. അത് മൂലം ആഭ്യന്തരയുദ്ധത്തിന്റെ കെടുതികള്‍ ആദ്യമായി അനുഭവിച്ചതും അവര്‍ തന്നെയാണ്. എന്നാല്‍ യുദ്ധം പൈശാചിക രൂപം കൈകൊണ്ടത് മുസ്‌ലിം ഭൂരിപക്ഷമുള്ള ബോസ്‌നിയ സ്വാതന്ത്ര്യത്തിനു അവകാശ വാദം ഉന്നയിച്ചതോടെയാണ്.

ബോസ്‌നിയന്‍ സെര്‍ബ് തീവ്രവാദികള്‍ അതിനെതിരെ സെര്‍ബിയന്‍ സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ അക്രമണം യൂറോപ്പിനെ മാത്രമല്ല, ലോക ജനതയെ ഒന്നടങ്കം നടുക്കി. യു എന്‍ ഇടപ്പെട്ടു. സ്രെബ്രനിക്ക പട്ടണത്തെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും അവിടെ സിവിലിയന്മാരുടെ രക്ഷക്കായി സമാധാന സൈന്യത്തെ വിന്യസിപ്പിക്കുകയും ചെയ്തു. ഡച്ചുക്കാരുടെ ആ സൈന്യം നിസ്സഹായകരായി നോക്കി നില്‍ക്കെയാണ് മ്ലാഡിച്ചിന്റെ ഉത്തരവ് പ്രകാരം 1995 ജൂലൈയില്‍ ഏഴായിരത്തിലേറെ പേരെ ബോസ്‌നിയന്‍ സെര്‍ബ് സൈന്യം കൂട്ടക്കൊല ചെയ്തത്. 12 വയസ്സ് മുതല്‍ 77 വയസ്സ് വരെയുള്ള പുരുഷന്മാരെ ചെറിയ ഗ്രൂപ്പുകളായി തിരിച്ചു. 

അവരുടെ തുപ്പാക്കിക്കു മുന്നില്‍ താന്‍ ചെയ്ത പാതകമെന്തന്നറിയാതെ നിഷ്‌കളങ്കരായ ജനങ്ങള്‍ മരിച്ചു വീഴുകയായിരുന്നു. മൃതദേഹങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ട് വലിയ കുഴികളിലേക്ക് തള്ളി. ഒട്ടേറെ പേര്‍ ജീവനോടെ കുഴിച്ച് മൂടപ്പെട്ടു. 2012ല്‍ പോലും പുതുതായി കിട്ടിയ മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പട്ടിരുന്നു.  മ്ലാഡിച്ചിന്റെ ഈ ക്രൂരതകളത്രയും കൂടെയുണ്ടായിരുന്ന ചില സെര്‍ബ് നേതാക്കന്മാരെ പോലും അത്ഭുതപ്പെടുത്തയിരുന്നുവെന്നതാണ് സത്യം. മ്ലാഡിച്ചിന്റെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഏക മകള്‍ ഈ ക്രൂരതകളത്രയും കണ്ട് വിഷാദരോഗം മൂലം ആത്മഹത്യ ചെയ്തു. അക്കാലത്ത് ബോസ്‌നിയയില്‍ എത്തിയ പാശ്ചാത്യ മാധ്യമ പ്രതിനിധികളുടെ റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവന്നവയാണ് ഈ വിവരങ്ങളില്‍ പലതും. മ്ലാഡിച്ചിനും കരാഡസ്ച്ചിനും എതിരെ രാജ്യാന്തര ട്രൈബ്യൂണല്‍ കോടതി മുമ്പാകെ മൊഴി നല്‍കിയ നൂറുകണക്കിന് സാക്ഷികള്‍ അവ സ്ഥീതീകരിക്കുയും  ചെയ്തു. ഈ പാതകങ്ങള്‍ക്കെല്ലാം ഒരിക്കല്‍ ഉത്തരം പറയേണ്ടിവരുമെന്ന് മ്ലാഡിച്ചോ കരാഡിസച്ചോ ഒരുപക്ഷേ നിനച്ചിട്ടുണ്ടാവില്ല. രാജ്യാന്തര സമൂഹ ഇടപെടലിനെ തുടര്‍ന്ന് ബോസ്‌നിയന്‍ ആഭ്യന്തര യുദ്ധം അവസാനിച്ചു. ശേഷം സ്വാഭാവികമായും കുറ്റവാളികളെ നിയമത്തിനു മുമ്പാകെ കൊണ്ട് വരാനുള്ള മുറവിളി ഉയര്‍ന്നു. സെര്‍ബിയയുടെ പുതിയ ഭരണകൂടത്തിന് അവരെ പിടികൂടി ട്രൈബ്യൂണല്‍ മുമ്പാകെ ഹാജറാക്കുകയല്ലാതെ നിവൃത്തിയില്ലാതായി.

ഒന്നര പതിറ്റാണ്ടുകാലം ഒളിവിലായിരുന്ന മ്ലാഡിച്ച് പിടിയിലായതു 2011ല്‍ റുമാനിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഒരു ഗ്രാമത്തിലെ ബന്ധുവീട്ടില്‍ വെച്ചാണ്. രണ്ട് റിവോള്‍വറുകള്‍ പക്കലുണ്ടായിരുന്നുവെങ്കിലും ചെറുത്ത് നില്‍ക്കാതെ കീഴടങ്ങി. വാര്‍ദ്ധക്യവും രോഗങ്ങളും കാരണം മ്ലാഡിച്ച് അവശനായിരുന്നു. അതിന് മൂന്ന് വര്‍ഷം മുമ്പായിരുന്നു കരാഡിച്ചിന്റെ അറസ്റ്റ്. താടിയും മുടിയും നീട്ടി പ്രകൃതി ചികിത്സക്കെന്ന വ്യാജേനെ ഒരു ഗ്രാമത്തില്‍ ഒളിച്ച് പാര്‍ക്കുകയായിരുന്നു. മ്ലാഡിച്ചിനെതിരായ വിധി പ്രഖ്യാപനത്തെ രാജ്യാന്തര ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം മിക്കവാറും നിയമത്തിലൂടെ പൂര്‍ത്തിയായി.

''എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. പക്ഷേ, എനിക്ക് അവരുടെ മതമോ ജാതിയോ വിഭാഗമോ അറിയില്ലായിരുന്നു. പക്ഷേ, ഇന്ന് ഒരു വിഭാഗത്തില്‍ ജനിച്ചത് കൊണ്ട് മാത്രം ക്രൂശിക്കപ്പെടുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്'' എന്നാണ് ബോസ്‌നിയയുടെ മികച്ച ഫുട്‌ബോള്‍ കളിക്കാരനായ എല്‍ഡിന്‍ എലസോവിച്ച് അല്‍ ജസീറയുമായുള്ള ഇന്റെര്‍വ്യൂവില്‍പറയുന്നത്. എങ്കിലും ഭാവിയെകുറിച്ച് ഭയാശങ്കകളില്ലാതെ, ചരിത്രത്തില്‍ നിന്ന് പാഠമുള്‍കൊണ്ട പാരമ്പര്യമാണ് ഇസ്ലാമിക സമൂഹത്തിനുള്ളത്. സമൂഹത്തിന്റെ ഉത്ഥാന-പതനങ്ങളെ സംബന്ധിച്ച് പഠിക്കുന്നവര്‍ക്ക് തിരിച്ചടികള്‍ വലിയ പ്രശ്‌നമായി തോന്നണമെന്നില്ല. ഇസ്ലാമിന്റെ അന്തിമ വിജയത്തെക്കുറിച്ച് അല്ലാഹുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ നിറഞ്ഞ പ്രതീക്ഷകളോടെയാണ് ഭാവിയെ കുറിച് ചിന്തിക്കുക. പ്രതികൂല സാഹചര്യങ്ങളിലും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രവാചകന്‍ സന്തോഷവാത്ത അറിയിക്കുന്നു :”കടുത്ത പരീക്ഷണങ്ങളില്‍ സഹനവും ക്ഷമയും അവലംബിക്കേണ്ട നാളുകള്‍ പിറകെ വരാനിരിക്കുന്നു. ആ കാലത്ത് സഹനം അവലംബിക്കുകയെന്നാല്‍ കൈവെള്ളയില്‍ കനല്‍ പിടുക്കുന്നത് പോലെ സാഹസികമായിരിക്കും. ചുറ്റുംകാണുന്ന കാര്യങ്ങളോര്‍ത്ത് സത്വിശ്വാസിയുടെ ഹൃദയം ഉരുകും. ഈ അവസ്ഥക്ക് ഒരു മാറ്റം വരുത്താന്‍ തനിക്ക് കഴിയുന്നില്ലല്ലോ എന്ന് കണ്ട് അവന്റെ മനസ്സ് നീറികൊണ്ടിരിക്കും. സഹികെട്ട് അവന്‍ വല്ലതും മിണ്ടിയാല്‍ അവര് അവനെ കൊല്ലും. ഇനി മൗനം പാലിച്ചാല്‍ രക്തം ചിന്തപ്പെടേണ്ടവനാണ് അവനെന്ന് അവര്‍ വിധിയെഴുതും. ആ കാലഘട്ടത്തിലും പ്രതിബദ്ധതയോടെ നിലകൊള്ളുന്നവര്‍ക്ക് അമ്പത് പേര്‍ക്കുള്ള പ്രതിഫലം അല്ലാഹു രേഖപ്പെടുത്തും”. ഇത്തരത്തില്‍, മുസ്ലീം സമുദായത്തിന് വേദനാജനകമായ നിരവധി അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാനുണ്ട്. നബി(സ)വിയോഗത്തിന്റെ തൊട്ടടുത്ത നാളുകളില്‍ നേരിട്ട  തിക്താനുഭവങ്ങളുടെ കാഠിന്യം മനസ്സിലാക്കാന്‍ ഉര്‍വത്ത്ബ്‌നു സുബൈറി(റ)ന്റെ ഒരൊറ്റ വിവരണം മതി :”പെരുമഴക്കാലത്തെ കഠിന ശൈത്യമുള്ള രാവില്‍ ഇടയന്‍ നഷ്ടപ്പെട്ട ആട്ടിന്‍ പറ്റങ്ങളെപ്പോലെയായതീര്‍ന്നു മുസ്‌ലിം സമൂഹം”.

അതുപോലെതന്നെ, നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, മുന്നില്‍ ആര്‍ത്തിരമ്പുന്ന സമുദ്രവും പിന്നില്‍ കൊന്നു ചോര കുടിക്കാന്‍ മാത്രം പ്രതികാരമുള്ള ശത്രുക്കളുമുള്ള അനര്‍ഘ നിമിഷങ്ങളില്‍ കടലില്‍ പിളര്‍ത്തി, മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്ക് കടന്നുകയറിയ കുരിശു യോദ്ധാക്കള്‍ ശാമിലെ മിക്ക പട്ടണങ്ങളും അധീനപ്പെടുത്തി. പാശ്ചാത്യ രാജ്യങ്ങളിലെ രാജാക്കന്മാരും പുരോഹിതന്മാരും കുരിശും ത്രിയേകത്വവുമായി മുസ്‌ലിം രാജ്യങ്ങളിലായി തേര്‍വാഴ്ച നടത്തി. കുട്ടികളേയും സ്ത്രീകളേയും കൊന്നുതള്ളി രക്തദാഹം തീര്‍ത്ത കുരിശു യോദ്ധാക്കളുടെ കൈകള്‍ അമര്‍ന്നത് ഖുദുസിന്മേലായിരുന്നു. പ്രതീക്ഷകള്‍ അസ്തമിച്ച ഈ കൂരിരുള്‍ ഭേദിച്ച് മുസ്ലിം സമൂഹം അതിജീവിച്ചു, കുരിശു യുദ്ധ വിജയികളായി. 

അതിജീവനത്തിന്റെ പുതിയ വാതായനം തുറന്ന് കൊടുത്ത ലക്ഷക്കണക്കിന് വരുന്ന കുരിശു പടയാളികളെ ഇസ്‌ലാമിന്റെ പ്രകീര്‍ത്ത ദ്വനി ഉയര്‍ത്തി ഇസ്‌ലാമിന്റെ വെന്നികൊടി പാറിച്ചതുമെല്ലാം ഇസ്‌ലാമിന്റ അസ്ഥിത്വം അന്ത്യനാള്‍ വരെ നിലനില്‍ക്കുമെന്ന അല്ലാഹുവിന്റെ അലംഘനീയമായി വിധിയാണ്. ഇതിന്റെ മറ്റൊരു പ്രതിധ്വനികളാണ് അമേരിക്കയിലും യൂറോപ്പ്യന്‍ രാജ്യമായ ഫ്രാന്‍സിലും ബ്രിട്ടനിലുമെല്ലാം വര്‍ഷാ വര്‍ഷം പതിനായിരക്കണക്കിന് ജനങ്ങള്‍ ഇസ്ലാമിന്റെ ശാദ്വല തീരത്തേക്ക് അണഞ്ഞ്‌കൊണ്ടിരിക്കുന്നത്. എത്രത്തോളമെന്ന് വെച്ചാല്‍, ഫ്രാന്‍സില്‍ നിയന്ത്രണധീതമായി ഇസ്ലാം പുല്‍കുന്നവരുടെ കണക്ക് അധികൃതരുടെ കണ്ണില്‍ കണ്ടു തുടങ്ങിയപ്പോള്‍ ഇസ്ലാമിലേക്ക് കടന്ന് വരുന്നവരുടെ കണക്ക് നിര്‍ത്തിവെക്കുക പോലും ചെയ്ത സംഭവം ഏറെ സന്തോഷിപ്പിക്കുന്നു.

ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കുന്നത് അതിജീവനത്തിന്റെ മാര്‍ഗം മുസ്ലിം ജനതക്ക് ഒട്ടും അപരിചിതമല്ല. തനോലിയുടെ ഇന്‍ മൈന്‍ ലാന്റ് പോലോത്ത സിനിമകള്‍ യുദ്ധാന്തരീക്ഷത്തിന്റെ തീക്ഷണത വിവരിക്കുന്നതിനുപരി അതിജീവനത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നുണ്ട്. യൂറോപ്പ് യൂണിയനിലും നാറ്റോയിലും അംഗത്വമെടുക്കുകയും ഒട്ടനവധി മുസ്‌ലിം മൂവ്‌മെന്റുകള്‍ ഉടലെടുത്തു. വംശീയ കൂട്ടക്കൊലകള്‍ക്കും വംശീയതക്കുമെതിരെ  സാമൂഹിക സാംസ്‌കാരിക നന്മക്ക് ദേശീയ തലങ്ങളില്‍ തന്നെ ഏകീകരിക്കപ്പെട്ടത് ബോസ്‌നിയന്‍ മുസ്ലീംകളുടെ അതിജീവനത്തിന്റെ ഫലങ്ങളാണ്.

🖋ആശിഖ് സി.പി കൊളമ്പലം

Post a Comment

0 Comments